മുംബൈ: ബോംബ് ഭീഷണിയെത്തുടർന്ന് വീണ്ടും വിസ്താര എയര്‍ലൈന്‍സ് വിമാനം താഴെയിറക്കി. പാരിസില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര എയര്‍ലൈന്‍സിന്റെ വിമാനമാണ് ഇന്ന് അടിയന്തിരമായി നിലത്തിറക്കിയത്. പാരിസിലെ ചാള്‍സ് ദെ ഗല്ലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താരയുടെ UK 024 വിമാനത്തിന് ഇന്ന് രാവിലെ 10 മണിയോടെയാണ് ബോംബ് ഭീഷണി ഉണ്ടായത്. തുടർന്ന് രാവിലെ 10:19-ന് വിമാനം മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. യാത്രയ്ക്കിടെ ഛര്‍ദ്ദി ഉണ്ടായാല്‍ ഉപയോഗിക്കാനായി വെച്ചിരുന്ന പേപ്പര്‍ബാഗിന് മുകളിൽ എഴുതിയ നിലയിലാണ് ബോംബ് ഭീഷണി കണ്ടത് .
294 യാത്രക്കാരും 12 ജീവനക്കാരും ഉള്‍പ്പെടെ 306 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു. പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വിവരം ഉടന്‍ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചുവെന്നും സുരക്ഷാ ഏജന്‍സികളുമായി തങ്ങള്‍ പൂര്‍ണമായി സഹകരിച്ചുവെന്നും വിസ്താര വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹി-ശ്രീനഗര്‍ വിസ്താര വിമാനത്തിനും ഇന്‍ഡിഗോയുടെ ഡല്‍ഹി-വാരാണസി, ചെന്നൈ-മുംബൈ വിമാനങ്ങള്‍ക്കും ബോംബ് ഭീഷണി ഉണ്ടായിരുന്നു.

