സഹോദരന്‍ സ്ലോ പോയ്‌സൺ നൽകി തന്റെ ജീവൻ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ പൊന്നമ്പലം രംഗത്തു വന്നു.
ഈ അടുത്തകാലത്ത് നടൻ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.അമിതമായ മദ്യപാനം മൂലമല്ല വൃക്ക തകരാറിലായതെന്നും വിഷം ഉള്ളില്‍ ചെന്നതാണ് യഥാര്‍ത്ഥ കാരണമെന്നും അദ്ദേഹം പറഞ്ഞു. ബന്ധുവും സംവിധായകനുമായ ജഗന്നാഥന്‍ വൃക്ക ദാനം ചെയ്തതോടെയാണ് അദ്ദേഹത്തിന് ജീവിതത്തിലേക്ക് തിരികെ വരാൻ കഴിഞ്ഞത്.
തന്റെ അച്ഛന്റെ അതില്‍ മൂന്നാമത്തെ ഭാര്യയുടെ മകനും തന്റെ മനേജറായി ജോലി ചെയ്തിരുന്നയാളാണ് സ്ലോ പോയിസണ്‍ ബിയറില്‍ കലക്കി തന്നതെന്നും പിന്നീട് ഇതേ വിഷം രസത്തിലും കലക്കി തന്നെന്നും പൊന്നമ്പലം ആരോപിച്ചു. ഇതെല്ലാം എന്റെ ആരോഗ്യത്തെ ബാധിച്ചെന്നും ഡോക്ടര്‍മാരാണ് എന്റെ ഉള്ളില്‍ വിഷാംശം കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദിവസം രാത്രി ഉറക്കം വരാത്തതിനാല്‍ സിഗരറ്റ് വലിച്ച് പുറത്തിറങ്ങിയപ്പോള്‍ അസിസ്റ്റന്റിനെയും സഹോദരനും തന്റെ ലുങ്കിയും പാവയും കുറച്ച് ചരടുമൊക്കെ ജപിച്ച് ഒരു കുഴിയില്‍ ഇട്ട് മൂടി ആഭിചാരക്രിയകൾ ചെയ്തത് കണ്ടെന്നും പൊന്നമ്പലം വെളിപ്പെടുത്തി.
തെന്നിന്ത്യന്‍ സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് പൊന്നമ്പലം. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
സ്റ്റണ്ട്മാനായാണ് സിനിമയില്‍ പൊന്നമ്പലത്തിന്റെ അരങ്ങേറ്റം. മലയാളത്തില്‍ ‘ആട് 2’ എന്ന ചിത്രത്തിലെ ഹോട്ടലുടമയുടെ വേഷം തിയേറ്ററിൽ ചിരിയുണർത്തിയിരുന്നു.