ശ്രീനഗർ: ജമ്മുകശ്മീരിൽ ഇന്തോ-ടിബറ്റൻ പോലീസ് സംഘം സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞു. ആറ് ജവാന്മാർ മരിച്ചതായി റിപ്പോർട്ട്. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 37 ഐടിബിപി ജവാന്മാരും ജമ്മുകശ്മീർ പോലീസിലെ രണ്ട് ഉദ്യോഗസ്ഥരുമാണ് ബസിലുണ്ടായിരുന്നത്. കശ്മീരിലെ പഹൽഗാം മേഖലയിലാണ് അപകടമുണ്ടായത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.
പഹൽഹാമിലെ ചന്ദൻവാരിക്ക് സമീപമുള്ള നദീതടത്തിലേക്കാണ് ബസ് മറിഞ്ഞത്. സിഗ് മോർ ഫ്രിസ്ലാൻ റോഡിൽ വെച്ചായിരുന്നു വാഹനത്തിന് ബ്രേക്ക് നഷ്ടപ്പെട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമർനാഥ് യാത്ര നടക്കുന്ന പ്രദേശത്ത് വിന്യസിക്കപ്പെട്ട ജവാന്മാർക്കാണ് അപകടം സംഭവിച്ചത്. ഇവർ ചന്ദൻവാരിയിൽ നിന്ന് പഹൽഗാമിലേക്ക് പോകുകയായിരുന്നു. അപകടം നടന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ബസ് ഭൂരിഭാഗവും തകർന്ന നിലയിലാണ്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.