പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരൊക്കെ എന്തൊക്കെ ചെയ്താലും പൗരത്വ ഭേദഗതി നിയമം ഇവിടെ നടപ്പിലാക്കിയിരിക്കും എന്ന് വ്യക്തമാക്കിയ അമിത് ഷാ, ഇനി ഇന്ദിരാ ഗാന്ധി വീണ്ടും ഭൂമിയിലേക്ക് ഇറങ്ങി വന്നാലും തടയാൻ സാധിക്കില്ല എന്നും തുറന്നടിച്ചു.
“രാഹുലിൻ്റെ മുത്തശ്ശിക്ക് പോലും, അതായത് ഇനി അവർ ഭൂമിയിലേക്ക് മടങ്ങിവന്നാൽ തന്നെ , സിഎഎ റദ്ദാക്കാൻ കഴിയില്ല,” ലഖിംപൂർ ഖേരിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ അമിത് ഷാ വ്യക്തമാക്കി.പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും വന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യ പൗരത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ കഴിഞ്ഞ മാർച്ചിലാണ് , ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയത് , ഈ നിയമ പ്രാബല്യത്തിലായതോട് കൂടി പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മതത്തിന്റെ പേരിലുള്ള പീഡനം നേരിടുന്ന മുസ്ലീം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത് എളുപ്പമായിരുന്നു. 2019 ഡിസംബറിൽ പാർലമെൻ്റ് നിയമം പാസാക്കിയതിന് ശേഷം നാല് വർഷത്തിന് ശേഷമാണ് നിയമം പ്രാബല്യത്തിൽ വന്നത്.