ചെന്നൈ: എംകെ സ്റ്റാലിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം ഖുശ്ബു (Khushboo Against MK Stalin). നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചു എന്നാരോപിച്ച് അരിയല്ലൂർ വടുകർപാളയത്ത് പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തോട് പ്രതികരിക്കവെയായിരുന്നു സ്റ്റാലിൻ സർക്കാരിനെതിരെയുള്ള ഖുശ്ബുവിന്റെ രൂക്ഷവിമർശനം. തമിഴ്നാട്ടിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഉറപ്പിച്ചുപറയാനാകുമോ എന്നായിരുന്നു അവർ ചോദിച്ചത്.
അതേസമയം പെൺകുട്ടിയുടെ മരണത്തിൽ നീതി ലഭ്യമാക്കണമെന്ന് ഖുശ്ബു ആവശ്യപ്പെട്ടു. പെൺമക്കൾ നഷ്ടപ്പെടുന്ന വേദന വീട്ടുകാർക്കേ അറിയൂ. വിദ്യാർഥിയുടെ ആത്മഹത്യയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്.തമിഴ്നാട്ടിൽ നിർബന്ധിത മതപരിവർത്തനം നടന്നില്ലായെങ്കിൽ പെൺകുട്ടി കള്ളം പറഞ്ഞുവെന്നാണോ കരുതേണ്ടത്. ഇവിടെ നിർബന്ധിത മതപരിവർത്തനം നടക്കുന്നില്ലെന്ന് ആർക്കെങ്കിലും പറയാനാവുമോ. ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് പ്രസ്താവന ഇറക്കാനാവുമോ എന്നും ഖുശ്ബു തുറന്നടിച്ചു. ഇത്തരം അനീതിക്കെതിരേ പോരാടുന്ന വി.സി.കെ. നേതാവ് തിരുമാളവൻ എവിടെയാണ് എന്നും അവർ ചോദിച്ചു.