ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ സമീർ വാംഖഡെയ്ക്കെതിരെ കേസെടുത്ത് സിബിഐ. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ സോൺ മുൻ മേധാവിയായിരുന്നു സമീർ. അഴിമതിക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആര്യൻ ഖാനുൾപ്പെട്ട ലഹരിക്കേസുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം. ആര്യൻ ഖാനെ മയക്കുമരുന്ന് വേട്ടയിൽ ഉൾപ്പെടുത്താതിരിക്കാൻ വാംഖഡെയും മറ്റുള്ളവരും 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്.
സമീറുമായി ബന്ധപ്പെട്ട 30 സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ് കേസെടുത്തത്. 2021ലാണ് ആര്യൻ ഖാനെ സമീർ വാംഖഡെയുടെ നേതൃത്വത്തിലുള്ള എൻസിബി സംഘം അറസ്റ്റ് ചെയ്തത്. ആഡംബര കപ്പലിൽ റെയ്ഡ് നടത്തിയായിരുന്നു ആര്യൻ ഖാൻ അടക്കമുള്ളവരെ പിടികൂടിയത്. നാല് ആഴ്ചയോളം ജയിലിൽ കഴിഞ്ഞ ആര്യൻ ഖാനെ തെളിവുകളുടെ അഭാവത്തിൽ പിന്നീട് വിട്ടയച്ചു. കേസ് നടക്കുന്ന വേളയിൽ സമീർ വാംഖഡെയെ സ്ഥലം മാറ്റിയിരുന്നു