ദില്ലി: ഐ.എൻ.എക്‌സ് മാക്‌സ് മീഡിയ അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ കേന്ദ്ര ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തെ ഇന്ന് ദില്ലി കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യുന്നതിന് ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെടും.രാത്രി മുഴുവൻ സിബിഐ ആസ്ഥാനത്ത് ആണ് കഴിഞ്ഞത്.2011 ൽ ചിദംബരം തന്നെയാണ് സി.ബി.ഐ ആസ്ഥാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.പ്രാഥമിക റൗണ്ട് ചോദ്യം ചെയ്യൽ നടത്തിയിരുന്നു. 55 മിനിറ്റ് നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിൽ ഇന്നലെ രാത്രിയാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. ചിദംബരം അറസ്റ്റിലായതോടെ, നേരത്തെ സുപ്രിംകോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ല.
ജാമ്യത്തിനായി ചിദംബരം ഇനി സിബിഐ കോടതിയെ സമീപിക്കണം.മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്ന ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹർജി വെള്ളിയാഴ്ച മാത്രമേ പരിഗണിക്കാനാവൂ എന്നു സുപ്രീം കോടതി വ്യക്തമാക്കിയതും അതുവരെ അറസ്റ്റ് തടയാൻ വിസമ്മതിച്ചതുമാണ് ചിദംബരത്തിനു തിരിച്ചടിയായത്. മുൻകൂർ ജാമ്യ ഹർ ജി മാത്രം പരിഗണിച്ച ഹൈക്കോടതി, കേസിന്റെ വിശദാംശങ്ങളിലേക്കു കടന്ന്, പ്രഥമദൃഷ്ട്യാ ചിദംബരമാണ് ആരോപിക്കപ്പെടുന്ന കുറ്റങ്ങളിലെ പ്രധാന സൂത്രധാരനെന്നും വിലയിരുത്തുകയായിരുന്നു
ചിദംബരം ധനമന്ത്രിയായിരിക്കേ ഐഎൻഎക്‌സ് മീഡിയക്ക് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാൻ എഫ്.ഐ.പി.ബി അനുമതി നല്കിയതുസംബന്ധിച്ചാണു കേസ്. ഇടപാടിലെ അഴിമതിയെക്കുറിച്ച് സി.ബി.ഐ.യും കള്ളപ്പണം വെളുപ്പിക്കലിനെപ്പറ്റി എന്‌ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റുമാണ് അന്വേഷിക്കുന്നത്.