ഇന്ത്യയിലെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒറ്റ ചാർജിംഗ് പോർട്ട് മതിയെന്ന നിലപാട് സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. സ്മാർട്ട്‌ഫോൺ കമ്പനികളും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും തമ്മിൽ ബുധനാഴ്ച ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. നടപടി പ്രാവർത്തികമാക്കിയാൽ അത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകുമെങ്കിലും ആപ്പിൾ പോലുള്ള കമ്പനികൾക്ക് ഈ നീക്കം തിരിച്ചടിയാകും.
ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ടൈപ്പ് സി ചാർജിംഗ് പോർട്ടുകൾ മാത്രമാക്കി ഏകീകരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഇത് ഇലക്ട്രോണിക് മാലിന്യം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് കേന്ദ്ര സംഘം വിലയിരുത്തുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിജ്ഞയുടെ ഭാഗമായാണ് നീക്കമെന്ന് കേന്ദ്രം വ്യക്തമാക്കി.
ഇതുവരെ ഓരോ തവണ പുതിയ ഇലക്ട്രോണിക് ഉപകരണം വാങ്ങുമ്പോഴും അതിനനുസരിച്ച് ചാർജറുകളും വാങ്ങേണ്ടി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ നടപടി ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും. പല ഡിവൈസുകൾക്കായി ഒന്നിൽ പരം ചാർജറുകൾ കൊണ്ടുനടക്കുന്നവർക്ക് നീക്കം ഗുണം ചെയ്യും. ചാർജിംഗ് പോർട്ട് ഏകീകരിക്കുന്നതോടെ ഒരു ടൈപ് സി ചാർജറുണ്ടെങ്കിൽ എല്ലാ ഡിവൈസും ചാർജ് ചെയ്യാൻ കഴിയും.