കോഴിക്കോട്: കോടഞ്ചേരിയിൽ ഡിവൈഎഫ്‌ഐ നേതാവ് ഷിജിനും ജ്യോത്സനയും തമ്മില്‍ നടന്ന വിവാഹം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന ആവശ്യവുമായി ജ്യോത്സനയുടെ പിതാവ് രംഗത്ത്. കേരളാ പോലീസില്‍ വിശ്വാസമില്ലെന്നും ഈ സംഭവം, സിബിഐ അല്ലെങ്കില്‍ എന്‍ഐഎ അന്വേഷിക്കണമെന്നും ജ്യോത്സനയുടെ പിതാവ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല ജ്യോത്സനയ്ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹർജി സമര്‍പ്പിച്ചിട്ടുണ്ടെന്നും ജോസഫ് കൂട്ടിച്ചേർത്തു.
എന്നാൽ ജ്യോത്സനയും ഷിജിനും തമ്മില്‍ നടന്ന വിവാഹം ലവ് ജിഹാദല്ലെന്നും മകളെ കെണിയില്‍പ്പെടുത്തിയതാണെന്നും ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇങ്ങനെയൊരു ബന്ധമുണ്ടെങ്കില്‍ മകള്‍ക്ക് അത് തുറന്നുപറയാനുള്ള സ്വാതന്ത്ര്യം വീട്ടിലുണ്ടെന്നും ജോസഫ് വ്യക്തമാക്കി. പക്ഷെ മകള്‍ ഒരിക്കലും ഇക്കാര്യം തങ്ങളോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഷിജിനെ വിവാഹം കഴിക്കാന്‍ വീടുവിട്ടിറങ്ങിയതെന്ന് ജ്യോത്സന മുമ്പേ താമരശേരി ജില്ലാ കോടതിയിലെത്തി വ്യക്തമാക്കിയിരുന്നു.