ദില്ലി : കേരളം സ്വപനം കണ്ട അങ്കമാലി-എരുമേലി ശബരി റെയില്‍പാത കേന്ദ്ര സർക്കാർ യാഥാർഥ്യമാക്കുന്നു. പദ്ധതിക്കായി കേന്ദ്ര ബജറ്റില്‍ 100 കോടി രൂപയാണ് 116 കിലോമീറ്റർ ദൈര്‍ഘ്യമുള്ള പാതയ്ക്കായി നീക്കി വച്ചത്. പദ്ധതിയുടെ നിര്‍മാണ ചെലവിന്റെ പകുതി സംസ്ഥാന സര്‍ക്കാരാകും വഹിക്കുക.കേരളാ റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡാണ് ശബരി റെയില്‍ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ടു തയാറാക്കിയത്. 3,745 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റും കെ-റെയില്‍ സമര്‍പ്പിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിനിന്നുള്ള ഏകേദശം അഞ്ചു കോടിയോളം തീര്‍ഥാടകരാണ് ഓരോ മണ്ഡലകാലത്തും ശബരിമലയിലേക്ക് ഒഴുകിയെത്തുന്നത് . എന്നാൽ തീര്‍ഥാടകർക്ക് ആവശ്യമായ വാഹന ഗതാഗത സൗകര്യം നിലവിൽ ഇവിടെയില്ല. ശബരിമല സീസണില്‍ തീര്‍ഥാടകരെ കൊണ്ടുപോകുന്നതിനു പുറമെ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളുടെ വാണിജ്യ, വ്യവസായ സാധ്യതകള്‍ കൂടി ഉള്‍പ്പെടുന്നതാണ് കെ-റെയില്‍ സമര്‍പ്പിച്ച വിശദ പദ്ധതി റിപ്പോര്‍ട്ട്.
1997-98 വര്‍ഷത്തെ റെയില്‍വേ ബജറ്റിലാണ് അങ്കമാലി -ശബരി റെയില്‍ പദ്ധതി ആദ്യമായി പരാമർശിക്കപ്പെടുന്നത് .അങ്കമാലിയെയും പ്രസിദ്ധമായ ശബരിമല ക്ഷേത്രത്തിന്റെ പ്രവേശന കവാടമായ എരുമേലിയെയും ബന്ധിപ്പിക്കുന്ന പദ്ധതി ഹൈറേഞ്ച് ജില്ലയായ ഇടുക്കിയെയും കേരളത്തിന്റെ മറ്റു ഭാഗങ്ങളെയും ബന്ധിപ്പിക്കും.