Friday, January 2, 2026

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം; സംഘടനയിൽ പ്രവർത്തിക്കുന്നത് കുറ്റം; നടപടി അഞ്ച് വർഷത്തേക്ക്; 8 അനുബന്ധ സംഘടനകൾക്കും നിരോധനം

ദില്ലി : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രം. അഞ്ച് വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നടപടി. പോപ്പുലർ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകൾക്കും ഈ നിരോധനം ബാധകമാണ് .

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഭീകര പ്രവർത്തന ബന്ധം അന്വേഷിക്കാൻ രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം. രണ്ട് തവണയാണ് പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്. സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ‍്ഡിൽ 106 പേർ അറസ്റ്റിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്.

പോപ്പുലർ ഫ്രണ്ടിനൊപ്പം അവരുടെ 8 അനുബന്ധ സംഘടനകൾക്കും നിരോധനമുണ്ട്. റിഹാബ് ഇന്ത്യ ഫൌണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട്, ഓൾ ഇന്ത്യ ഇമാം കൗൺസിൽ, NCHRO, നാഷണൽ വുമൺസ് ഫ്രണ്ട്, നാഷണൽ ജൂനിയർ ഫ്രണ്ട്, എംപറർ ഇന്ത്യ ഫൌണ്ടേഷൻ, റിഹാബ് ഇന്ത്യ ഫൌണ്ടേഷൻ കേരളം എന്നിവയാണ് നിരോധിച്ചത്. എസ്ഡിപിഐയുടെ കാര്യത്തിൽ ഇലക്ഷൻ കമ്മീഷൻ കൂടി തീരുമാനം അറിയിക്കണം.

പോപ്പുലര്‍ ഫ്രണ്ട് ഭീകര പ്രവർത്തനം നടത്തിയെന്നും, ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകിയെന്നും ,ഭീകര പ്രവർത്തനങ്ങൾക്ക് ആളെ റിക്രൂട്ട് ചെയ്തു എന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം. പോപ്പുലര്‍ ഫ്രണ്ട് അടക്കം 42 ലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്.

Related Articles

Latest Articles