ദില്ലി: മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് കേന്ദ്ര സർക്കാർ. ബേബി ഡാം ബലപ്പെടുത്തുന്നതിന് പുറമേ അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നും എര്‍ത്ത് ഡാം ബലപ്പെടുത്താന്‍ നടപടി വേണമെന്ന ആവശ്യവും കേന്ദ്രം കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കത്തിന് സംസ്ഥാന സര്‍ക്കാര്‍ വരും ദിവസങ്ങളില്‍ മറുപടി നല്‍കിയേക്കും
ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിനാണ് കേന്ദ്ര ജലകമ്മീഷന്റെ കത്ത് ലഭിച്ചത്. തമിഴ് നാട് സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണ് കേന്ദ്ര ജലകമ്മീഷന്‍ കത്തയച്ചത്. തമിഴ്‌നാട് സര്‍ക്കാറിന്റെ ആവശ്യം പൂര്‍ണമായി അംഗീകരിച്ച് കൊണ്ടാണ് ഇത്തരം ഒരു കത്ത് നല്‍കിയിരിക്കുന്നത്.
അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയിൽ നിലപാടാവർത്തിച്ച് കേരളം. പുതിയ അണക്കെട്ട് നിർമ്മാണം മാത്രമാണ് ശാശ്വത പരിഹാരമെന്ന് കേരളം അറിയിച്ചു. ഡാമിലെ ജലനിരപ്പ് 142 അടി വരെ ഉയര്‍ത്താമെന്ന് തമിഴ്‍നാട് നിശ്ചയിച്ച റൂള്‍കര്‍വ് പുനപരിശോധിക്കണമെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.