തിരുവനനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടായേക്കാമെന്നും അറിയിപ്പിൽ പറയുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയാണ് നിലവിലെ മഴയ്‌ക്ക് കാരണമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
എന്നാൽ നാളെ ഉച്ചയോടെ വീണ്ടും മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്. ബുധനാഴ്ചയും വ്യാഴാഴ്ചയും കൂടുതൽ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നും തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമായിരിക്കും കൂടുതൽ മഴ ലഭിക്കുകയെന്നും. വടക്കൻ കേരളത്തിലെ കിഴക്കൻ മേഖലയിൽ നല്ല മഴ കിട്ടുമെന്നും അറിയിപ്പുണ്ട്. അതേസമയം ചക്രവാതച്ചുഴി മൂലം, കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശമുണ്ട്.