തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3ന്റെ അവസാനത്തെയും അഞ്ചാമത്തേയും ഭ്രമണപഥം ഉയര്‍ത്തല്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയിലാണ് ഭ്രമണപഥം ഉയർത്തുക. ഇതോടെ ചന്ദ്രയാൻ ഭൂമിക്ക് മുകളില്‍ ഒരുലക്ഷം കിലോമീറ്റര്‍ ഉയരത്തിലെത്തും. ഇതിന് ശേഷമുള്ള ദിനങ്ങളിൽ ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി കുതിച്ചുയരും. ഓഗസ്റ്റ് ഒന്നോട് കൂടി ചന്ദ്രന്റെ ആകർഷണവലയത്തിലേക്ക് പേടകം നീങ്ങുമെന്നാണ് കരുതുന്നത്. നാലാം തവണ ഭ്രമണപഥം ഉയർത്തിയ ചന്ദ്രയാൻ-3 ഐഎസ്ആർഒയുടെ പ്രതീക്ഷകൾക്കൊത്ത് തന്നെയാണ് കുതിപ്പ് തുടരുന്നത്.
ഭൂമിയോട് അടുത്ത ഭ്രമണപഥം 225 കിലോമീറ്ററിലും ഇത് അകലെയെത്തുമ്പോൾ ഏകദേശം മൂന്ന് ലക്ഷം കിലോമീറ്ററിലുമായിരിക്കും ഉണ്ടാകുക. ഇതിന് ശേഷം തിരികെ ഭൂമിക്ക് അരികിലേക്ക് എത്തുമ്പോൾ പ്രൊപ്പൽഷൻ മൊഡ്യൂൾ ജ്വലിപ്പിച്ച് ചന്ദ്രോപരിതലത്തെ ലക്ഷ്യമാക്കി കുതിക്കുകയായിരിക്കും ചെയ്യുക. ഈ മാസം അവസാനത്തോടെയാകും ചന്ദ്രന്റെ വലയത്തിലേക്കുള്ള പേടകത്തിന്റെ യാത്ര. ഓഗസ്റ്റ് 23-ന് പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ സോഫ്റ്റ് ലാൻഡിംഗ് നടത്താനാകുമെന്നാണ് ഐഎസ്ആർഒയുടെ വിലയിരുത്തൽ.