കാഠ്മണ്ഡു: 1970-കളില്‍ ഏഷ്യൻ ജനതയെ ഭീതിയിലാഴ്ത്തിയ ഫ്രഞ്ച് കൊലയാളി ചാള്‍സ് ശോഭ് രാജ് (78) നേപ്പാളിൽ ജയിൽ മോചിതനായി. ചാള്‍സ് ശോഭ് രാജിനെ മോചിപ്പിക്കാൻ നേപ്പാള്‍ സുപ്രീംകോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു.
ജയിലില്‍ നിന്ന് ചാൾസിനെ നേപ്പാള്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്കാണ് കൊണ്ടുപോയത്. ഹൃദയസംബന്ധമായ അസുഖമുള്ളതിനാല്‍ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് ചാൾസിന്റെ അഭിഭാഷകന്‍ അറിയിച്ചത്.എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ഇന്നു തന്നെ ഫ്രാന്‍സിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ഭാര്യ നിഹിത ബിശ്വാസ് പറഞ്ഞു.
മോചിപ്പിച്ച് 15 ദിവസത്തിനുള്ളില്‍ ചാൾസിനെ നേപ്പാളിൽ നിന്നും നാടുകടത്തണമെന്നാണ് നേപ്പാള്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. 19 വര്‍ഷമായി തടവില്‍ക്കഴിയുന്ന ചാൾസിന്റെ പ്രായം കണക്കിലെടുത്താണ് വിട്ടയക്കാനുള്ള തീരുമാനത്തിൽ കോടതി എത്തുന്നത് . 21 വര്‍ഷത്തേക്കാണ് ശിക്ഷിച്ചിരുന്നത്. 1975-ല്‍ രണ്ട് യു.എസ്. വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസില്‍ 2003 മുതല്‍ ചാൾസ് കാഠ്മണ്ഡു സെന്‍ട്രല്‍ ജയിലിൽ തടവ്ശിക്ഷ അനുഭവിക്കുകയാണ്.