Wednesday, May 22, 2024
spot_img

തമിഴ്‌നാട് തഞ്ചാവൂരിലും ‘ഷവര്‍മ’ കഴിച്ച്‌ ദേഹസ്വാസ്ഥ്യം; മൂന്ന് കോളജ് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍; ഹോട്ടൽ താല്‍ക്കാലികമായി അടച്ചിടാൻ ഉത്തരവിട്ട് അധികൃതർ

ചെന്നൈ: തമിഴ്‌നാട് തഞ്ചാവൂരില്‍ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ദേഹസ്വാസ്ഥ്യം ബാധിച്ച മൂന്ന് കോളജ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തഞ്ചാവൂര്‍ ഓരത്തുനാട് ഗവ. വെറ്റിനറി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ കന്യാകുമാരി സ്വദേശി പ്രവീണ്‍ (22), പുതുക്കോട്ട പരിമളേശ്വരന്‍ (21), ധര്‍മപുരി മണികണ്ഠന്‍ (22) എന്നിവരാണ് തഞ്ചാവൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

ഹോസ്റ്റലില്‍ താമസിച്ച്‌ പഠിക്കുന്ന ഇവര്‍ വ്യാഴാഴ്ച രാത്രി ഓരത്തുനാട് ജംഗ്ഷനിലെ പെട്രോള്‍ ബങ്കിന് സമീപത്തെ ഫാസ്റ്റ് ഫുഡ് ഹോട്ടലില്‍നിന്ന് ചിക്കന്‍ ഷവര്‍മ കഴിച്ചു. ഹോസ്റ്റലില്‍ മടങ്ങിയെത്തിയ മൂവര്‍ക്കും ഛര്‍ദ്ദിയും മയക്കവും അനുഭവപ്പെടുകയായിരുന്നു.

ബോധരഹിതരായ മൂവരെയും മറ്റു ഹോസ്റ്റല്‍ അന്തേവാസികളാണ് ഓരത്തുനാട് ഗവ. ആശുപത്രിയിലെത്തിച്ചത്. പിന്നീട് തഞ്ചാവൂര്‍ മെഡിക്കല്‍ കോളാജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചു. പ്രസ്തുത കേന്ദ്രം താല്‍ക്കാലികമായി അടച്ചിടാനും അധികൃതര്‍ ഉത്തരവിടുകയും ചെയ്തു. ഷവര്‍മ കഴിച്ച്‌ കേരളത്തില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തെ തുടര്‍ന്ന് തമിഴ്നാട്ടിലും ഹോട്ടലുകളിലും മറ്റും പരിശോധനാ നടപടി ഊർജ്ജിതമാക്കിയതായിരുന്നു.

 

Related Articles

Latest Articles