എ.ഐ ക്യാമറാ ഇടപാടില്‍ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ മുതല്‍ മൗനം പാലിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം. ഗോവിന്ദന്‍ മാഷ് അവസാനം മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. തെളിവുകള്‍ പുറത്തുകൊണ്ടുവന്ന രമേശ് ചെന്നിത്തല നുണ പറയുകയാണെന്ന പച്ചക്കള്ളവും മാഷാങ് തട്ടിവിട്ടു. ഇപ്പോൾ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് രമേശ് ചെന്നിത്തല. നാണമില്ലേ ഗോവിന്ദന്‍ മാഷേ… പിണറായിയെ വെള്ളപൂശാന്‍. ഞാനെന്ത് നുണയാണ് പറഞ്ഞതെന്ന് വസ്തുതകള്‍ സഹിതം പറയണമെന്നാണ് രമേശ് ചെന്നിത്തല തുറന്നടിച്ചിരിക്കുന്നത്. അതേസമയം, വിദേശപര്യടനം കഴിഞ്ഞെത്തിയ മാഷിന് മനംമാറ്റം ഉണ്ടായതിന്റെ രഹസ്യം ആര്‍ക്കും അത്രപിടികിട്ടിയിട്ടില്ല. മാഷിന് മാത്രമല്ല മിണ്ടാതിരുന്ന ഇടത് കണ്‍വീനര്‍ ഇ.പി ജയരാജനും മുഖ്യനെ വെള്ളപൂശാനും പുട്ടിയിടാനും രംഗത്തെത്തിയിട്ടുണ്ട്. എ.ഐ ക്യാമറാ ഇടപാട് സംബന്ധിച്ച രേഖകള്‍ വിവരാവകാശ നിയമപ്രകാരം ചെന്നിത്തല ചോദിച്ചിട്ട് കെല്‍ട്രോണ്‍ കൊടുത്തില്ല. അതോടെ അവിടെയും വൈറ്റ് വാഷടിക്കാന്‍ ഗോവിന്‍മാഷ് ഓടിയെത്തി. വിവരാവകാശ നിയമപ്രകാരം കെല്‍ട്രോണിന്റെ മത്സരാധിഷ്ഠിത സ്ഥാനത്തിന് ഹാനി സൃഷ്ടിക്കാവുന്ന കാര്യങ്ങൾ അറിയിക്കാന്‍ കഴിയില്ലെന്നാണ് മാഷിന്റെ കണ്ടെത്തല്‍. എന്നാല്‍ ഈ നിയമത്തിന്റെ അവസാനം പറയുന്നത് പൊതുജനതാല്‍പര്യാര്‍ത്ഥം മത്സരാതിഷ്ഠിത കാര്യമാണെങ്കിലും വിവരാവകാശ നിയമപ്രകാരം നല്‍കണമെന്നാണ്. ആ വരി മാഷ് ഇനി കാണാതെ പോയതാണോ, അത് വൈറ്റ് വാഷടിച്ച് മായിച്ച് കളഞ്ഞതാണോ എന്ന് ആർക്കും ഒരു എത്തും പിടിയുമില്ല.
താന്‍ പറഞ്ഞത് കള്ളമാണെങ്കില്‍ വസ്തുതകളുടെ പിന്‍ബലത്തോടെ പൊതുസമൂഹത്തോട് പറയണമെന്നാണ് ചെന്നിത്തല വെല്ലുവിളിച്ചിരിക്കുന്നത്. എന്നാല്‍ മാഷ് പത്രക്കുറിപ്പിറക്കി നൈസായിട്ട് തടിതപ്പി. പത്രസമ്മേളനം നടത്തിയാല്‍ ഉത്തരംമുട്ടുന്ന ചോദ്യങ്ങളുണ്ടാകുമെന്ന് മാഷിന് നന്നായി അറിയാം. അതേസമയം മാഷിന് ചോദ്യം ചോദിച്ചല്ലേ ശീലമുള്ളൂ എന്നാണ് സോഷ്യൽ മീഡിയ ഒരേ സ്വരത്തിൽ പറയുന്നത്. മുഖ്യമന്ത്രിയുടെ ബന്ധുക്കളെ രക്ഷിക്കാനാണ് കെല്‍ട്രോണ്‍ വിവരാവകാശ നിയമപ്രകാരം മറുപടി തരാത്തതെന്ന ചെന്നിത്തലയുടെ ചോദ്യം ഒരേസമയം ക്ലിഫ് ഹൗസിലും എ.കെ.ജി സെന്ററിലും സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്‌ളോക്കിലുമാണ് പതിച്ചത്. അതുകൊണ്ടാണ് മാഷ് ചെന്നിത്തലയുടെ ചെവിക്ക് പിടിക്കാനിറങ്ങിയത്. കാരണം ക്യാമറ ഭൂതം ഉണ്ടാക്കിയ നാണക്കേടിന്റെ നാറ്റം അല്‍പം മാറിവരുകയായിരുന്നു. അപ്പോഴാണ് ചെന്നിത്തല വീണ്ടും മയക്കുവെടി പൊട്ടിച്ചത്. ക്യാമറാ ഇടപാടിന്റെ ഗുണഭോക്താക്കള്‍ ജനങ്ങളല്ല മുഖ്യമന്ത്രിയുടെ ബന്ധുക്കളാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. എന്നിട്ടും മുഖ്യമന്ത്രിക്ക് ഇതേക്കുറിച്ച് പറയാനുള്ള ധൈര്യമുണ്ടായില്ല. ക്യാമറയുടെ വില സംബന്ധിച്ച രേഖകള്‍ കെല്‍ട്രോണ്‍ പുറത്ത് വിടണമെന്ന് പറയാന്‍ ഗോവിന്ദന്‍ മാഷിനും ഭയമാണ്.
ബില്‍ഡ് ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍ അഥവാ ബി.ഒ.ടി വ്യവസ്ഥയിലാണ് കെല്‍ട്രോണ്‍ എസ്.ആര്‍.എ.ടിക്ക് കരാര്‍ നല്‍കിയത്. എന്നാല്‍ പിന്നീട് ആ കരാര്‍ മാറ്റി. കേന്ദ്ര വിജിലന്‍സ് നിയമപ്രകാരം കരാര്‍ മാറ്റുകയാണെങ്കില്‍ വീണ്ടും ടെണ്ടര്‍ വിളിക്കണം. എന്തേ അത് ചെയ്യാത്തത് ? അതിനെന്തിലും മറുപടി പറയാതെ വെറുതെ ചെന്നിത്തലയുടെ ചെവിക്ക് പിടിച്ചിട്ട് എന്ത് കാര്യമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ചെന്നിത്തലയ്ക്ക് നേരെയുള്ള അധിക്ഷേപവും പരിഹാസവും നിങ്ങള്‍ക്ക് തന്നെ തിരിച്ചടിയാകുമെന്ന് ഗോവിന്ദന്‍ മാഷ് ഓര്‍ക്കുന്നത് നല്ലതാണ്. നിങ്ങളിട്ടാ ബര്‍മൂടാ… ചെന്നിത്തലയിട്ടാ വള്ളിക്കളസം എന്നനിലപാട് ശരിയല്ല മാഷേ… മുഖ്യനായാലും മടിയില്‍ കനമില്ലെങ്കില്‍ മറുപടി പറയുമെന്നാണ് ജനം വിശ്വസിക്കുന്നത്. കാരണം ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഉണ്ടും ഉറങ്ങിയുമാണ് ജനപ്രതിനിധികള്‍ ജീവിക്കുന്നത്. അതുകൊണ്ട് ഖജനാവിലെ ഓരോ പൈസയും എന്തിന് വേണ്ടി, എങ്ങനെ ചെലവഴിക്കുന്നു എന്നറിയാനുള്ള അവകാശം അവര്‍ക്കുണ്ട്. അത് ചോദിക്കുമ്പോള്‍, നുണപറയുന്നെന്നും പുകമറസൃഷ്ടിക്കുന്നെന്നുമുള്ള വാദം നിരത്തുന്നത് ഉത്തരവാദിത്തമുള്ള പൊതുപ്രവര്‍ത്തകനായ അങ്ങേയ്ക്ക് ചേര്‍ന്നതാണോയെന്ന് ഗോവിന്ദന്‍ മാഷ് ആലോചിക്കുന്നത് നല്ലതാണ്.