തിരുവനന്തപുരം; ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങിയെത്തി. മുതിർന്ന നേതാവ് എകെ ആന്റണിയെ സന്ദർശിച്ചതിന് പിന്നാലെയാണ് തന്റെ കോൺഗ്രസ് പ്രവേശനം ചെറിയാൻ പ്രഖ്യാപിച്ചത്.സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് ചെറിയാൻ നടത്തിയത്
ഇടതുപക്ഷത്തു നിൽക്കുമ്പോൾ വേലികെട്ടുകൾ ഉണ്ടെന്നു ചെറിയാൻ വ്യക്തമാക്കി .ഇടതുപക്ഷം തന്‍റെ രാഷ്ട്രീയ പ്രസക്തി ഇല്ലാതാക്കിയെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. കോണ്‍ഗ്രസ്സിനകത്ത് നില്‍ക്കുമ്പോള്‍ സ്വതന്ത്ര അഭിപ്രായത്തിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു.അതുകൊണ്ടാണ് എന്റെ മൗലിക രചനകൾ നിലനിൽക്കുന്നത്. കോൺഗ്രസിലെ തർക്കങ്ങൾ എഴുന്നതിൽ എനിക്ക് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലായിരുന്നു. എന്നാൽ ഇടതുപക്ഷത്തെത്തിയപ്പോൾ അവിടുത്തെ വിഭാഗീയത താൻ എഴുതുകയായിരുന്നുവെങ്കിൽ എനിക്ക് ഒരിക്കലും എകെജി സെന്ററിൽ തുടരാൻ കഴിയുമായിരുന്നില്ല. എന്നെ ശത്രുവായി പ്രഖ്യാപിച്ചേനേ. അതുകൊണ്ടാണ് ഇടതുപക്ഷത്ത് നിന്ന് കൊണ്ട് ചരിത്ര രചനയ്ക്ക് താൻ മുതിരാതിരുന്നത്. എന്നാൽ എന്റെ മൗലിക രചനകൾ ഉണ്ടാകണമെന്ന് എനിക്ക് ഇപ്പോൾ ആഗ്രഹമുണ്ട്. ഇപ്പോഴെങ്കിലും താൻ അത് ചെയ്തില്ലേങ്കിൽ അത് കാലത്തോട് ചെയ്യുന്ന നീതി കേടാകും. അതുകൊണ്ടാണ് ഇടതുപക്ഷ സഹയാത്രികനെന്ന ബന്ധം അവസാനിപ്പിച്ചത്.
രണ്ട് പതിറ്റാണ്ടായി ഞാൻ ഇടതു സഹയാത്രികനാണ്. എന്നാൽ ഇപ്പോൾ കോൺഗ്രസിൽ തന്റെ ആവശ്യം നടപ്പാക്കപ്പെട്ടിരിക്കുന്നു. അധികാര കുത്തക അവസാനിച്ചിരിക്കുന്നു. പാർലമെന്റ് രംഗത്തും സംഘടന രംഘത്തും സ്ഥിരം നേതാക്കൾ മാറി പുതിയ നേതാക്കൾ വരുന്നു. പണ്ട് ഞാൻ പറഞ്ഞത് നടപ്പാക്കിയിരുന്നുവെങ്കിൽ കോൺഗ്രസിന് ഇപ്പോൾ ഇത് നേരിടേണ്ടി വരുമായിരുന്നില്ല. ഞാൻ അന്ന് പറഞ്ഞ കാര്യങ്ങൾ കോൺഗ്രസ് ഉൾക്കൊണ്ടുവെന്നതിനാൽ എനിക്ക് കോൺഗ്രസിലേക്ക് തിരിച്ച് പോക്കിനുള്ള അന്തരീക്ഷം ഉണ്ടാക്കിയിരിക്കുകയാണ്, ചെറിയാൻ ഫിലിപ്പ് പറഞ്ഞു
20 വർഷത്തെ ഇടവേളയക്ക് ശേഷം ഞാൻ എന്റെ തറവാട്ടിലേക്ക് മടങ്ങുകയാണ്. ഇന്ത്യൻ ദേശീയത നിലനിർത്തുന്നത് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ആണ്. ഇന്ത്യൻ ദേശീയത വർഗീയതായി രൂപാന്തരപെടുകയും വർഗീയതയും ഏകാധിപത്യവും കൊടികുത്തി വാഴുകയും ചെയ്യുന്ന ഇന്ത്യയുടെ സാഹചര്യത്തിൽ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ഒരു ജനാധിപത്യ ബധൽ രൂപപ്പെടേണ്ടതുണ്ട്. അതിന് നേതൃത്വം നൽകാൻ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളൂ, വാർത്താസമ്മേളനത്തിൽ ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
ഇന്ത്യ ജീവിക്കണമെങ്കിൽ കോൺഗ്രസ് ജീവിച്ചേ മതിയാകൂ. അതിനാൽ രാജ്യസ്നേഹമുള്ള വ്യക്തിയെന്ന നിലയിലാണ് ജീവിതത്തിന്റെ സായാഹ്നത്തിൽ കോൺഗ്രസിന വീണ്ടും കെട്ടിപ്പടുക്കാനുള്ള ചരിത്രപരമായ ദൗത്യത്തിൽ ഞാനും പങ്കാളിയാകുന്നത്. 12 വയസ് മുതൽ 47 വരെ താൻ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിൽ പ്രവർത്തിച്ച വ്യക്തിയാണ്. എന്റെ യൗവന ഊർജം മുഴുവൻ കോൺഗ്രസിന് വേണ്ടി ചൊരിഞ്ഞതാണ്. എന്റെ അധ്വാനത്തിൻറെ മൂലധനം കോൺഗ്രസിലാണ്. അതുകൊണ്ട് തന്നെ ഒരു തിരിച്ച് പോക്കിന് എനിക്ക് തടസങ്ങളൊന്നുമില്ല. കാരണം എന്റെ അധ്വാനം അവിടെ ഉണ്ട്, ചെറിയാൻ വ്യക്തമാക്കി. .
എന്തുകൊണ്ട് കോൺഗ്രസ് വിട്ടുവെന്നും ചെറിയാൻ വിശദമാക്കി. ഞാൻ കോൺഗ്രസ് പോരാളിയായിരുന്നു.ഞാൻ യൂത്ത് കോൺഗ്രസിലായിരുന്നപ്പോൾ കേരളത്തിലെ കോൺഗ്രസിൽ അധികാര കുത്തക രൂപപ്പെട്ടുവന്നു. സ്ഥിരമായി സംഘടന പദവിയിലും പാർലമെന്ററി പദവിയിലുമെല്ലാം ചിലർ കടിച്ച് തൂങ്ങി.2001 ൽ 10 വർഷം അധികാരത്തിലിരുന്നവരെ വീണ്ടും എംഎൽഎ സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് ഞാൻ ആവശ്യപ്പെട്ടു. എന്നാൽ നേതൃത്വം ആ ആവശ്യം തള്ളി.ഇതിൽ ക്ഷുഭിതനായാണ് താൻ പാർട്ടി വിട്ടത്. തന്നെ ആരും കോൺഗ്രസിൽ നിന്നും പുറത്താക്കുകയായിരുന്നില്ല.
.
20 വർഷമായി ഞാനൊരു ഇടതുപക്ഷ സഹയാത്രികനാണ്. പാർട്ടിയിൽ അംഗത്വം എടുത്തിരുന്നില്ലേങ്കിലും പാർട്ടിയിലെ ഒരു വക്താവിനെ പോലെയാണ് ഞാൻ ഇടപെട്ടിരുന്നത്. സിപിഎമ്മില്‍ മനസാക്ഷിയെ വഞ്ചിച്ച് ന്യായീകരണ തൊഴിലാളിയാകേണ്ടി വന്നിട്ടുണ്ട്. സിപിഎം ഏൽപ്പിച്ച രാഷ്ട്രീയ ചുമതലകൾ സത്യസന്ധമായി നിർവഹിച്ചിട്ടുണ്ട്. എന്റെ വായിൽ നിന്നും സിപിഎം നേതാക്കൾക്കെതിരെ ഒരു വാക്ക് പോലും ഞാൻ ഉരിയാടിയിട്ടില്ല.എകെജി സെന്ററിലെ രഹസ്യങ്ങൾ ഒന്നും തന്നെ ഞാൻ പുറത്തുപറഞ്ഞിട്ടില്ല. പറയുകയും ഇല്ല.
രാഷ്ട്രീയ സത്യസന്ധതയും അന്തസും പുലർത്തിക്കൊണ്ടാണ് താൻ ഇടതുപക്ഷത്ത് തുടർന്നത്. ഇടതുപക്ഷത്ത് നിന്ന് അധികാര സ്ഥാനങ്ങൾ ലഭിച്ചിരുന്നു. അധികാര സ്ഥാനം ലക്ഷ്യമാക്കിയല്ല കോണ്‍ഗ്രസ്സില്‍ പോകുന്നത്. രാഷ്ട്രീയ വ്യക്തിത്വത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ്സില്‍ പോകുന്നത്. നേരത്തേ കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോൾ ഞാനൊരു രാഷ്ട്രീയ ജീവിയായിരുന്നു.എന്നാൽ സിപിഎമ്മിലെത്തിയപ്പോൾ എന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു. രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ നിന്നും ഞാൻ പിന്നോട്ട് പോയി. എനിക്ക് രാഷ്ട്രീയ ജീവിയാകണം. അങ്ങനെ ആകണമെങ്കിൽ ഇടതുപക്ഷ സഹവാസം ശരിയല്ലെന്ന തിരിച്ചറിവാണ് ഇപ്പോൾ അവരുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള തിരുമാനത്തിന് പിന്നിൽ.