സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയതാണെന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകൻ ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. സമരം ഒത്തുതീര്‍പ്പാക്കാൻ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ജോൺ ബ്രിട്ടാസ്, ചെറിയാൻ ഫിലിപ്പിന്‍റെ ഫോണില്‍ വിളിച്ചെന്ന് ജോൺ മുണ്ടക്കയം വെളിപ്പെടുത്തിയിരുന്നു.
താന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ജോണ്‍ ബ്രിട്ടാസ് ഇതില്‍ ഇടപെട്ടതെന്നും. സമരം അവസാനിപ്പിക്കണമെന്ന് ഇരുമുന്നണികള്‍ക്കും ആഗ്രഹമുണ്ടായിരുന്നെന്നും സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലമാണെന്നും ചെറിയാന്‍ ഫിലിപ്പ് മാദ്ധ്യമങ്ങളോട്പ്രതികരിച്ചു.
“സെക്രട്ടേറിയറ്റിന് മുന്നില്‍പ്രവര്‍ത്തകരെയും പൊലീസിനെയും നിയന്ത്രിക്കാന്‍ കഴിയാതെ വന്നാല്‍ തിരുവനന്തപുരത്ത് കലാപകലുക്ഷിതമായ അന്തരീക്ഷം ഉണ്ടാവാന്‍ ഇടയുണ്ടെന്ന ആശങ്കയാണ് ഇരുമുന്നണികളിലെയും നേതാക്കള്‍ പങ്കുവച്ചത്. തിരുവഞ്ചൂര്‍ അതിനോട് യോജിച്ചു. താന്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജോണ്‍ ബ്രിട്ടാസ് അതില്‍ പങ്കാളിയായത്. ഇക്കാര്യം തിരുവഞ്ചൂര്‍ ഉമ്മന്‍ ചാണ്ടിയോട് സംസാരിച്ച് കാണണം. പിണറായിയും കോടിയേരിയുമായി ജോണ്‍ ബ്രിട്ടാസ് ആശയവിനിമയം നടത്തിയെന്നും ചെറിയാന്‍ പറഞ്ഞു.
അന്ന് സമരം ഒത്തുതീര്‍പ്പില്‍ എത്തിക്കേണ്ടത് കേരളത്തിന്റെ ആവശ്യമായിരുന്നു. സമരം നാശോന്മുഖമായരീതിയിലേക്ക് പോയാല്‍ രണ്ടുമുന്നണികളെയും ബാധിക്കും. അതുകൊണ്ട് മാന്യമായ കരാറില്‍ എത്തണമെന്ന സദ്ദുദ്ദേശ്യപരമായ നിലപാടാണ് താന്‍ സ്വീകരിച്ചത്. ബ്രിട്ടാസും അത് തന്നെയാണ് സ്വീകരിച്ചത്. മുഖ്യമന്ത്രി രാജവയ്ക്കുകയെന്നത് അപ്രായോഗികമാണെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ചത്. ജ്യൂഡീഷ്യല്‍ അന്വേഷണത്തില്‍ ടേംസ് ഓഫ് റഫറന്‍സില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തിയാല്‍ സമരം അവസാനിപ്പിക്കാം എന്ന നിലപാടാണ് സിപിഎമ്മില്‍ നിന്നും ഉണ്ടായത്.
സമരം സംബന്ധിച്ച് സിപിഎമ്മുമായി നടത്തിയ ചര്‍ച്ചയില്‍ താന്‍ പങ്കാളിയായിരുന്നില്ല. ബ്രിട്ടാസ് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് താന്‍ കരുതുന്നത്. ഇവര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയും സമരം തീര്‍ക്കുന്നതില്‍ അത് ഒരുഘടകമായിരിക്കാം. രണ്ട് മുന്നണികളും വീണ്ടും വിചാരത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്തുകയായിരുന്നു. 13ാം തീയതി ചേര്‍ന്ന മന്ത്രിസഭാ യോഗം ചേര്‍ന്ന് ജ്യൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ എല്‍ഡിഎഫ് അടിയന്തരയോഗം വിളിച്ചുചേര്‍ത്ത് സമരം അവസാനിപ്പിക്കുകയായിരുന്നു. സമരം അവസാനിപ്പിച്ചതില്‍ വളരെ സന്തോഷിച്ചത് സിപിഎം പ്രവര്‍ത്തകരായിരുന്നെന്നും ചര്‍ച്ചകള്‍ക്കായി ഏറ്റവും കൂടുതല്‍ താത്പര്യമെടുത്തതത് താനാണെന്നും ചെറിയാന്‍ പറഞ്ഞു.
അന്ന് താന്‍ സിപിഎമ്മിന്റെ ഭാഗമായിരുന്നെങ്കിലും കോണ്‍ഗ്രസ് നേതാക്കളുമായുള്ള നല്ല ബന്ധം പിണറായിക്കും കോടിയേരിക്കും അറിയാമായിരുന്നു. സമരം അവസാനിപ്പിക്കുന്നതില്‍ ഇരുകൂട്ടര്‍ക്കും തുല്യ ഉത്തരവാദിത്വമായിരുന്നു. അതിന്റെ പേരില്‍ പ്രമുഖരെ തോജോവധം ചെയ്യാനില്ല.” – ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു