ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ ബൂത്ത് കമ്മിറ്റികൾക്ക് നൽകാൻ ഏൽപ്പിച്ച പണം ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കിയെന്നും പണം തട്ടിയെടുത്തവരെ അറിയാമെന്നും ഡിസിസി ഓഫീസിൽ നടന്ന പരിപാടിയിലാണ് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത് . ഒപ്പം ഫണ്ട് മുക്കിയ ആരെയും വെറുതെ വിടില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
‘തെരഞ്ഞെടുപ്പിന് ബ്ലോക്ക് കമ്മിറ്റിക്ക് കൊടുക്കേണ്ട പൈസയും മണ്ഡലം കമ്മിറ്റിക്ക് കൊടുക്കേണ്ട പൈസയും കൃത്യമായി കൊടുത്തു. എന്നാൽ ബൂത്ത് കമ്മിറ്റികൾക്ക് കൊടുക്കാൻ നൽകിയ പണമാണ് ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കിയത്. അവരെയെല്ലാം ഞങ്ങൾ പിടിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റിനും ഇക്കാര്യമറിയാം. അതുകൊണ്ട് ആരെയും വെറുതെ വിടുന്ന പ്രശ്നമില്ല,’ – രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
പ്രസംഗം പ്രവര്‍ത്തകൻ ക്യാമറയിൽ ചിത്രീകരിക്കുന്നത് പ്രസംഗത്തിനിടെ ശ്രദ്ധിച്ച രാജ്മോഹൻ ഉണ്ണിത്താൻ വീഡിയോ ചിത്രീകരിക്കുന്നത് നിര്‍ത്താനും ചിത്രീകരിച്ച ഭാഗം ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വീഡിയോയാണ് പാർട്ടിയെ ആപ്പിലാക്കി പുറത്ത് വന്നിരിക്കുന്നത്.

