തൃശൂർ: തൃശൂർ ചേർപ്പിൽ യുവാവിനെ കൊന്ന് സഹോദരന്‍ കുഴിച്ചു മൂടിയ സംഭവത്തില്‍ അമ്മയും പ്രതിയാകുമെന്ന് റിപ്പോർട്ട്. പ്രതി മൊഴി നല്‍കിയത് സഹോദരന്റെ മൃതദേഹം കുഴിച്ചുമൂടാന്‍ സഹായിച്ചത് അമ്മയാണെന്നാണ്.
അതേസമയം അമ്മ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഡിസ്ചാര്‍ജ് ആയ ശേഷം പോലീസ് കസ്റ്റഡിയിലെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 19ന് അര്‍ദ്ധരാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചേര്‍പ്പ് മുത്തുള്ളി സ്വദേശി കെ.ജെ ബാബുവാണ് കൊല്ലപ്പെട്ടത്. ബാബു മദ്യപിച്ച് ബഹളം വെച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.
തുടർന്ന് കൊലയ്ക്ക് ശേഷം, മൃതദേഹം വീടിന്റെ അടുത്തുള്ള പറമ്പില്‍ കുഴിച്ചുമൂടുകയായിരുന്നു. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച്, രണ്ട് ദിവസം മുന്‍പ് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹത്തിന്റെ കൈ പുറത്തുകണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. മൃതദേഹം ബാബുവിന്റേതാണെന്ന് സ്ഥിരീകരിച്ചതിന് ശേഷമാണു പോലീസ് സാബുവിനെ കസ്റ്റഡിയിലെടുത്തത്.