ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിൽ രണ്ട് വനിതാ നക്സലുകൾ (Women Naxals) കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലെ ഗൊണ്ടേറാസ് വനത്തിന് സമീപമാണ് സംഭവം. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് വനിതാ നക്സലുകൾ കൊല്ലപ്പെട്ടത്. ഇവരുടെ തലയ്ക്ക് 6 ലക്ഷം രൂപ പാരിതോഷികം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതേസമയം മേഖലയിൽ സേനയുടെ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
ഏറ്റുമുട്ടലിന് ശേഷം നടത്തിയ തെരച്ചിലിൽ വനിതാ കേഡർമാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
ഗൊണ്ടേറാസ് കാട്ടിൽ ഒളിച്ചിരുന്ന നക്‌സലൈറ്റുകളും ദന്തേവാഡ ഡി.ആർ.ജിയും തമ്മിൽ വെടിവയ്പ്പ് ഉണ്ടാകുകയായിരുന്നു കൊല്ലപ്പെട്ട നക്‌സലുകളിൽ ഒരാളെ ദർഭ ഡിവിഷനിലെ മല്ലങ്കേർ ഏരിയ കമ്മിറ്റിയിലെ ഹിഡ്‌മെ കൊഹ്‌റമെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തലയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികമുള്ള പൊജ്ജെയാണ് മറ്റൊരാൾ.
പ്രാദേശികമായി നിർമ്മിച്ച മൂന്ന് റൈഫിളുകൾ, വെടിയുണ്ടകൾ, വാർത്താവിനിമയ ഉപകരണങ്ങൾ, സ്‌ഫോടക വസ്തുക്കൾ, ക്യാമ്പിംഗ് സാമഗ്രികൾ തുടങ്ങിയവ സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു.