ഫ്‌ളോറിഡ: നിർത്താതെ സംസാരിക്കുന്ന കാമുകന് വെള്ളത്തിൽ വിഷം (Poison) കലർത്തി നൽകി കാമുകി. അമേരിക്കയിലെ ഫ്‌ളോറിഡയിൽ ആണ് സംഭവം. 54കാരിയായ അൽവിസ് പരീഷ് ആണ് കാമുകൻ വില്ല്യം കാർട്ടറിന് വിഷം കലക്കി നൽകിയത്. വില്ല്യം നിർത്താതെ വർത്തമാനം പറഞ്ഞതോടെയാണ് താൻ വിഷം നൽകിയതെന്ന് അൽവിസ് പറയുന്നു. പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ ലെമണേഡിന്റെ കുപ്പിയും വിഷത്തിന്റെ ബാക്കിയും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം അൽവിസ് തന്നെയാണ് പോലീസിനേയും വിവരം അറിയിച്ചത്. വീട്ടിലെത്തിയ പോലീസുകാരോടും ഇവർ കയർത്ത് സംസാരിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വീടിന് മുന്നിലെ പോർച്ചിൽ നിന്നാണ് പോലീസ് ഉദ്യോഗസ്ഥരോടും എതിർത്ത് സംസാരിച്ചത്. കാമുകന് വെള്ളത്തിൽ വിഷം കലർത്തി നൽകിയെന്നും ഇവർ സമ്മതിച്ചു.
അയാൾ സംസാരം നിർത്തുന്നുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞാൻ അത് ചെയ്തത്’ അൽവിസ് പറഞ്ഞു. ഇതോടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥർ ഇവരുടെ കയ്യിൽ വിലങ്ങ് അണിയിച്ചു. ‘വില്ല്യമിനെ കൊല്ലാൻ ഉദ്ദേശിച്ചല്ല താൻ അത് ചെയ്തത്. പക്ഷേ, ഇനി ഒരു അവസരം വന്നാൽ ഞാൻ ഇത് വീണ്ടും ചെയ്ത് കൂടായ്കയില്ല. ഇനി നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യൂ. നിങ്ങൾ എന്നെ കൊണ്ടു പോയില്ലെങ്കിൽ. ഞാൻ അയാളെ കൊല്ലും’ അൽവിസ് ഇങ്ങനെ പറഞ്ഞതായി ഉദ്യോഗസ്ഥർ പറയുന്നു.