Sunday, May 19, 2024
spot_img

തിരുവനന്തപുരത്ത് കുട്ടികൾ മണ്ണ് വാരി തിന്ന സംഭവം; സിപിഎമ്മും മേയറും ഉരുണ്ടുകളിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം കൈതമുക്കില്‍ വിശപ്പകറ്റാന്‍ കുട്ടികള്‍ മണ്ണ് തിന്നുവെന്ന് പറഞ്ഞ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ് പി ദീപകിനോട് സിപിഎം വിശദീകരണം തേടി. അമ്മയ്ക്ക് വേണ്ടി ദീപകിന് കത്തെഴുതിയത് വഞ്ചിയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണെന്ന് പാര്‍ട്ടി കണ്ടെത്തി. മണ്ണ് തിന്നിട്ടില്ലെന്ന ബാലാവകാശ കമ്മീഷന്‍ നിലപാടാണ് ശരിയെന്ന് മേയര്‍ കെ.ശ്രീകുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയുടെ ഈ പരാമര്‍ശം വന്‍വിവാദമാണ് ഉണ്ടാക്കിയത്. കൈതമുക്കില്‍ പട്ടിണി മൂലം നാല് കുട്ടികളെ അമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറിയതിന് പിന്നാലെയായിരുന്നു എസ്.പി ദീപകിന്റെ പരാമര്‍ശം. എന്നാല്‍ സ്ഥലം സന്ദര്‍ശിച്ച ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് ദീപകിന്റെ വാദം തള്ളിയിരുന്നു. സിപിഎം നടത്തിയ പ്രാഥമിക പരിശോധനയില്‍ കുട്ടികള്‍ മണ്ണ് തിന്നിട്ടില്ലെന്നാണ് കണ്ടെത്തിയത്.

അമ്മ ദീപകിന് എഴുതിയ കത്ത് ശരിക്കും എഴുതിയത് വഞ്ചിയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിമലാണെന്നും പാര്‍ട്ടി കണ്ടെത്തി. ദീപകിനോടും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയോടും വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി വിശദീകരണം തേടി. നഗരസഭയെ സമ്മര്‍ദ്ദത്തിലാക്കാനായിരുന്നോ ദീപകിന്റെ ശ്രമമെന്ന സംശയം പാര്‍ട്ടിക്കുണ്ട്.
പാര്‍ട്ടി ഇടപെട്ടതോടെ ഇന്നലെ എസ് പി ദീപക് മലക്കം മറഞ്ഞിരുന്നു. ബാലാവകാശ കമ്മീഷന്റെ കണ്ടെത്തലാണ് ശരിയെന്നും ഏറ്റുമുട്ടാനില്ലെന്നും ഇന്നലെ ദീപക് വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു.

Related Articles

Latest Articles