ദില്ലി: ആറു മാസങ്ങൾക്ക് ശേഷം ഉത്തരാഖണ്ഡിലെ ബരഹൊതി മേഖലയിൽ നിയന്ത്രണ രേഖയ്ക്കു സമീപം സൈനിക വിന്യാസം ശക്തമാക്കി ചൈന. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 40 ട്രൂപ്പുകൾ ബരഹൊതിയിലെ നിയന്ത്രണ രേഖയോടു ചേർന്നു പട്രോളിങ് നടത്തുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നാണു സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ഈ പുതിയ സാഹചര്യത്തിൽ ചൈനയുടെ ഭാഗത്തുനിന്നു കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാൽ, സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാനുള്ള എല്ലാവിധ മുന്നൊരുക്കങ്ങളും സ്വീകരിച്ചെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ബരഹൊതിയോടു ചേർന്നുള്ള എയർ ബേസ് കേന്ദ്രീകരിച്ചും ചൈന കൂടുതൽ നീക്കങ്ങൾ നടത്തുന്നുണ്ട്. കൂടാതെ ഒട്ടേറെ ഡ്രോണുകളും ഹെലികോപ്ടറുകളും ഈ എയർ സ്ട്രിപ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ലഡാക്കിനു സമാനമായ സാഹചര്യം ഒഴിവാക്കുന്നതിനായി കഴിഞ്ഞ വർഷംതന്നെ ഇന്ത്യ മേഖലയിൽ സൈനിക വിന്യാസം നടത്തിയിരുന്നു. ഇതിനു പുറമെ കൂടുതൽ ട്രൂപ്പുകളെ ഇവിടേക്ക് അയച്ചതായും റിപോർട്ടുണ്ട്. അതേസമയം കഴിഞ്ഞ വർഷം മേയ് മാസത്തിനു ശേഷം ഇന്ത്യയുടെയും ചൈനയുടെയും സേന കിഴക്കൻ ലഡാക്കിൽ ഒന്നിലധികം തവണ മുഖാമുഖം വന്നിരുന്നു. തുടർന്ന് ഒട്ടേറെ സൈനിക–നയതന്ത്ര ചർച്ചകൾക്കു ശേഷമാണു ഇന്ത്യയും ചൈനയും സേനയെ പിൻവലിച്ചത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona