‘സീറോ കോവിഡ്’ നയം നടപ്പിലാക്കുന്നതിനായി രോഗബാധയുള്ള നഗരങ്ങളിൽ കടുത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തുകയാണ് ചൈന. ജനങ്ങളെ വീടുകളിൽ അടച്ചു പൂട്ടി അവശ്യ വസ്തു വിതരണം പോലും തടയുകയാണ് അധികൃതരെന്ന് റിപ്പോർട്ടുകളുണ്ട്. അടുത്ത മാസം നടത്താൻ ഉദ്ദേശിച്ചിട്ടുള്ള വിന്റർ ഒളിമ്പിക്സ് കൊവിഡ് കാരണം മാറ്റി വയ്‌ക്കേണ്ടി വരുമോ എന്ന ആശങ്കയാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങളിലുള്ളതെന്നാണ് പാശ്ചാത്യ മാദ്ധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ. അമേരിക്ക അടക്കമുള്ള ബഹിഷ്കരണ തീരുമാനങ്ങൾക്കിടയിലും ഒളിമ്പിക്സ് തയ്യറെടുപ്പുകളുമായി മുന്നോട്ട് പോകുകയാണ് ചൈനീസ് അധികൃതർ. ചൈനയുടെ വടക്കൻ നഗരമായ സിയാനിലാണ് കടുത്ത നിയന്ത്രണങ്ങൾ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടെ താമസിക്കുന്ന 13 ദശലക്ഷം ആളുകൾക്ക് അവരുടെ വീടുകൾ വിട്ട് പുറത്ത് പോകാൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം വാങ്ങുന്നത് ഉൾപ്പടെയുള്ള അവശ്യ കാരണങ്ങളിൽ പോലും വിലക്കുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്നുണ്ട്. വൻ തുക പിഴയൊടുക്കേണ്ടിയും വരുന്നു.
ചൈനയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് സിയാൻ. ഒമിക്രോൺ രോഗബാധ ലോകരാജ്യങ്ങളെ ഒന്നൊന്നായി കീഴടക്കുന്ന അവസരത്തിലാണ് ചൈന ‘സീറോ കൊവിഡ്’ നയം കർക്കശമാക്കിയത്. . 2021 ഡിസംബർ ഒൻപത് മുതൽ സിയാനിൽ ആകെ 1,451 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെയാണ് ചൈന ഈ നഗരത്തിൽ മുൻകരുതൽ ശക്തമാക്കിയത്. രോഗബാധ തടയാൻ 160,000ത്തിലധികം തൊഴിലാളികളെ വിന്യസിച്ചിട്ടുണ്ട്. ഇവിടെ 12,000 ടെസ്റ്റിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുമുണ്ട്. എന്നാൽ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ വേഗത്തിൽ പടരുമെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്.

