ബീയ്ജിംഗ്: ആറുപതിറ്റാണ്ടിന് ശേഷം ആദ്യമായി ചൈനയുടെ ജനസംഖ്യ കുറഞ്ഞിരിക്കുകയാണ്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുറത്തുവന്നത്.
2022-ന്റെ അവസാനത്തോടെ 1,411,750,000 ആയിരുന്നു ചൈനീസ് ജനസംഖ്യ. മുൻവർഷത്തിൽ നിന്നും 850,000 കുറവാണിത്. ബെയ്ജിംഗിലെ നാഷണൽ ബ്യൂറോ ഓഫ് സറ്റാറ്റിസ്റ്റിക്‌സ് ആണ് ഇത് സംബന്ധിച്ച സർവെ നടത്തിയത്.
വൺ ചൈൽഡ് പോളിസി കർശനമായി നടപ്പാക്കിയതോടെ ജനിക്കുന്ന കുട്ടികളുടെ എണ്ണം വൻതോതിൽ കുറഞ്ഞതോടെ രാജ്യത്ത് യുവാക്കളുടെ എണ്ണത്തിലും കുറവുണ്ടായി. അതെ സമയം രാജ്യത്ത് വയോധികരുടെ എണ്ണംകുതിച്ചുയരുകയാണ്. സ്ഥിഗതികൾ രൂക്ഷമായതോടെ ചൈനയുടെ വളർച്ചയെ ഇത് ബാധിക്കാതിരിക്കാനായി ‘ത്രീ ചൈൽഡ് പോളിസി’ സർക്കാർ കൊണ്ടുവന്നിരുന്നു. എന്നാൽ ഈ പദ്ധതിയും വൻ പരാജയമാവുകയായിരുന്നു.
പുതിയ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ജനസംഖ്യ പുതിയ പ്രസവ ആനുകൂല്യങ്ങൾ ആവിഷ്‌കരിക്കാൻ സർക്കാർ ഊർജിതമായ ശ്രമങ്ങൾ നടത്തുകയാണ് . ജനസംഖ്യാ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിന് പുറമെ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്നതിന് ദമ്പതികളെ പ്രേരിപ്പിക്കുന്നതിനായി പ്രസവ ക്യാഷ് ഇൻസെന്റീവ് നൽകാനും രാജ്യത്തെ വിവിധ നഗരങ്ങൾ പദ്ധതി പ്രഖ്യാപിച്ചതായാണ് റിപ്പോർട്ടുകൾ.