സ്വയം ഭരണ പ്രദേശമായ ടിബറ്റിന്റെ മേൽ അധീശത്വം സ്ഥാപിക്കാനായി പ്രദേശത്തിന്റെ ജനസംഖ്യാ ഘടനയിൽ മാറ്റംവരുത്താനുള്ള നടപടികളുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുപോകുന്നതായി ചൈനീസ് മാധ്യമങ്ങൾ. കുട്ടികളെ രക്ഷാകർത്താക്കളിൽ നിന്നും വേർപെടുത്തി പ്രത്യേക ക്യാമ്പുകളിലേക്കയക്കുക എന്നതാണ് നടപടികളിൽ ഒന്ന്. എട്ടും ഒൻപതും പ്രായമായ കുട്ടികളെ ചൈന ക്യാമ്പുകളിൽ പാർപ്പിക്കുന്നു. രക്ഷാകർത്താക്കളിൽ നിന്നുള്ള സാംസ്കാരിക വിനിമയം തടയുക എന്നതാണ് ലക്‌ഷ്യം. ടിബറ്റിലെ ചൈനീസ് അധികാരികൾ ടിബറ്റൻ കുട്ടികളെ മാതാപിതാക്കളിൽ നിന്ന് വേർപെടുത്താനും അവരുടെ സ്വന്തം ഭാഷയോടും സംസ്‌കാരത്തോടുമുള്ള സമ്പർക്കം കുറയ്ക്കാനും അവർക്കായി വിശാലമായ ബോർഡിംഗ് സ്‌കൂളുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ടിബറ്റ് പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് .ടിബറ്റിൽ നിന്നുള്ളവരെ കൂടുതലായി സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് മറ്റൊരു നടപടിയാണ്. ഈ നിർബന്ധിത സൈനിക സേവനത്തിനെതിരെ പ്രാദേശിക ജനതക്കിടയിൽ കടുത്ത പ്രതിഷേധമുണ്ട്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിസിപി) അര ദശലക്ഷത്തിലധികം ടിബറ്റൻ പൗരന്മാരെ നിർബന്ധിത തൊഴിൽ പദ്ധതികളിലേക്ക് ചൈനയിലുടനീളമുള്ള രഹസ്യ സ്ഥലങ്ങളിൽ വിന്യസിച്ചതായി റിപ്പോർട്ടുകളുണ്ട്. ചരിത്ര പ്രാധാന്യമുള്ള ടിബറ്റൻ നാഗരികതയെ നശിപ്പിക്കാനുള്ള നടപടികൾ ചൈന വര്ഷങ്ങളായി നടപ്പാക്കുകയാണ്. ടിബറ്റ് ഭരിക്കുന്നത് ബെയ്ജിംഗ് ആസ്ഥാനമായുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സർക്കാരാണ്, പ്രാദേശിക തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരം ചൈനീസ് പാർട്ടി ഉദ്യോഗസ്ഥരുടെ കൈകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു.1950 ൽ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) വടക്കൻ ടിബറ്റിൽ പ്രവേശിച്ചതോടെയാണ് ടിബറ്റ് ചൈനയുടെ ഭാഗമായത്. ചൈനയുടെ അധിനിവേശത്തിന് മുമ്പ് ടിബറ്റ് ഒരു പരമാധികാര രാഷ്ട്രമായിരുന്നു.