ഛത്തീസ്ഗഡിൽ നാരായൺപൂർ, ബസ്തർ, ദന്തേവാഡ ജില്ലകളുടെഅതിർത്തി പ്രദേശമായ അബുജ്മദ് വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സംഭവ സ്ഥലത്ത് നിന്ന് ആയുധങ്ങളും മറ്റ് സാമഗ്രികളും പോലീസ് പിടിച്ചെടുത്തുകൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ 11 മണിയോടെയാണ് ആരംഭിച്ച ഏറ്റുമുട്ടൽ വൈകുന്നേരം വരെ നീണ്ടു നിന്നതായി നാരായൺപൂർ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ബസ്തർ, നാരായൺപൂർ, ദന്തേവാഡ എന്നിവിടങ്ങളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. ഇന്ദ്രാവതി ഏരിയാ കമ്മിറ്റി അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഏഴ് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
ഈ മാസം പത്തിന് നടന്ന ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ വധിച്ചിരുന്നു. ഗംഗളൂർ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപമാണ് അന്ന് ഏറ്റുമുട്ടലുണ്ടായത്.ഏറ്റുമുട്ടൽ പതിനൊന്ന് മണിക്കൂർ നീണ്ടുനിന്നുവെന്നും പന്ത്രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് അന്ന് സ്ഥിരീകരിച്ചിരുന്നു.