ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. എട്ടു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 58 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ശനിയാഴ്ച നടക്കുന്ന ആറംഘട്ട വോട്ടെടുപ്പില്‍ 889 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
ദില്ലിയിലെ ഏഴിടങ്ങളിൽ ഉൾപ്പെടെ രാജ്യത്തെ 58 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക. ബിഹാര്‍ (8 സീറ്റുകള്‍), ഹരിയാന (10 സീറ്റുകള്‍), ജമ്മു കശ്മീര്‍ (1 സീറ്റ്), ജാര്‍ഖണ്ഡ് (4 സീറ്റുകള്‍), ഡല്‍ഹി (7 സീറ്റുകള്‍), ഒഡീഷ (6 സീറ്റുകള്‍), ഉത്തര്‍പ്രദേശ് (14 സീറ്റുകള്‍), പശ്ചിമ ബംഗാളില്‍ (8 സീറ്റുകള്‍) എന്നിവടങ്ങളിലാണ് 25ന് തെരഞ്ഞെടുപ്പ്.
ഉത്തര്‍പ്രദേശില്‍ മുന്‍ കേന്ദ്രമന്ത്രി മേനകഗാന്ധി മത്സരിക്കുന്ന സുല്‍ത്താന്‍പൂര്‍, പ്രതാപ്ഗഡ്, ഫൂല്‍പ്പൂര്‍, ശ്രാവസ്തി, ബസ്തി, ജാനുപൂര്‍, അലഹാബാദ്, അംബേദ്കര്‍ നഗര്‍, ദൊമരിയാഗഞ്ജ്, സന്ത് കബീര്‍ നഗര്‍, ലാല്‍ഗഞ്ച്, അസംഗഡ്, ബദോഹി, മച്ച്‌ലിഷഹര്‍ തുടങ്ങിയ മണ്ഡലങ്ങള്‍ ശനിയാഴ്ച പോളിങ് ബൂത്തിലെത്തും.
ജൂൺ ഒന്നിന് ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കും. ഏഴാം ഘട്ടത്തിൽ 57 ലോക്‌സഭാ മണ്ഡലത്തിലായി ആകെ 904 സ്ഥാനാർത്ഥികൾ മത്സരിക്കും. 13 സീറ്റുള്ള പഞ്ചാബിലാണ് കൂടുതൽ സ്ഥാനാർത്ഥികൾ-328. ഉത്തർപ്രദേശിലെ 13 സീറ്റിൽ 144 പേരും ബിഹാറിലെ എട്ട് സീറ്റിൽ 134 പേരും ബംഗാളിലെ ഒമ്പത് സീറ്റിൽ 124 പേരും മത്സരിക്കുന്നു. ഏഴാം ഘട്ടത്തോടെ വോട്ടെടുപ്പ് പൂർത്തിയാകും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.