പാട്ന: ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്‍റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ആശുപത്രിയിലായി രണ്ടാം ദിവസവും ലാലു പ്രസാദിന് കാര്യമായ ആരോഗ്യ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ലാലു പ്രസാദിന്‍റെ മകനും ആർജെഡി നേതാവുമായ തേജസ്വി പ്രസാദ് യാദവിനെ ഫോണിൽ വിളിച്ച് ആരോഗ്യവിവരങ്ങൾ ആരാഞ്ഞു. അദ്ദേഹം എത്രയുംവേഗം ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതായി തേജസ്വി വ്യക്തമാക്കി. ആവശ്യമെങ്കിൽ ലാലു പ്രസാദിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ദില്ലിയിലേക്ക് അയയ്‌ക്കാൻ ബിഹാർ സർക്കാർ ആവശ്യമായ ക്രമീകരണങ്ങൾ ഉടൻ ചെയ്യണമെന്ന് ബിജെപി നേതാവ് സുശീൽ മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.
പടിയിൽ നിന്ന് വീണ ലാലു പ്രസാദിന്‍റെ തോളെല്ല് ഒടിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഐസിയുവിൽ ചികിത്സയിലാണ് അദ്ദേഹം. തോളെല്ലിന് പരിക്കേറ്റതും വൃക്കസംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള മറ്റ് രോഗങ്ങളുമായി ബന്ധപ്പെട്ട നിരവധി രോഗലക്ഷണങ്ങളും ഉണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന.