പാലക്കാട് : ത്രിപുരയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ഒന്നിച്ച കോൺഗ്രസ്– സിപിഎം സഖ്യം വിജയ പരാജയങ്ങൾക്കുമപ്പുറം വലിയൊരു ശരിയായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ബിജെപിയെ ഒറ്റയ്ക്ക് നേരിടാനുള്ള ശേഷി ഇന്നത്തെ കോൺഗ്രസിനില്ല. കുറഞ്ഞ വോട്ടാണ് ഉളളതെങ്കിലും അവിടെ കോൺഗ്രസുമായി നടത്തിയ നീക്കുപോക്ക് ശരിയാണെന്നും ഗോവിന്ദൻ പറഞ്ഞു.
എന്നാൽ, കഴിഞ്ഞ ദിവസം പുറത്തുവന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പിൽ സീറ്റുകൾ സിപിഎമ്മിനു നഷ്ടമാകാൻ കാരണം ബിജെപിയും കോൺഗ്രസും വോട്ടുമറിച്ചതാണെന്നു ഗോവിന്ദൻ ആരോപിച്ചു. ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ, നാഗാലാൻഡിൽ ബിജെപിയും മേഘാലയയിൽ എൻപിപിയും വ്യക്തമായ ആധിപത്യത്തോടെ മുന്നിട്ടു നിൽക്കുകയാണ്. ത്രിപുരയിൽ സഖ്യം കൊണ്ട് കോൺഗ്രസ് സ്ഥിതിഗതി മെച്ചപ്പെടുത്തിയെങ്കിലും സിപിഎമ്മിന്റെ നില കൂടുതൽ പരുങ്ങലിലാണ്.