കായംകുളം: സി പി എമ്മിന് വീണ്ടും നാണക്കേടിന്റെ ദിനങ്ങളാണ് വന്നിരിക്കുന്നത്. അഴിമതിക്കും ക്വട്ടേഷനും അശ്ലീല ചാറ്റുകൾക്കും പിന്നാലെ അവിഹിതം കൂടി ആയതോടെ പാർട്ടിയുടെ അടിവേരിളക്കുന്ന നാണക്കേട് ആണ് നേരിടേണ്ടി വരുന്നത്. ഏരിയ സെന്റർ അംഗമായ തദ്ദേശ സ്ഥാപന ഭാരവാഹിക്ക് എതിരെ ലോക്കൽ കമ്മിറ്റി അംഗമായ ഭാര്യ പരാതിയുമായി രംഗത്ത് വന്നതാണ് നേതൃത്വത്തെ വെട്ടിലാക്കുന്നത്.
വ്യത്യസ്ത സമുദായത്തിൽപെട്ട ദമ്പതികൾ പ്രണയ വിവാഹിതരാണ്. ഏറെ നാളായി പുകയുന്ന പ്രശ്നമാണ് പൊട്ടിത്തെറിക്ക് വഴിമാറിയിരിക്കുന്നത്. യുവനേതാക്കളായ ദമ്പതിമാർക്കിടയിലെ അസ്വാരസ്യം പരിഹരിക്കുന്നതിന് പലതവണ പാർട്ടി നേതാക്കൾ ഇടപെട്ടിരുന്നു.
മറ്റൊരു സ്ത്രീയുമായി യുവനേതാവിന് ബന്ധമുണ്ടെന്ന ആരോപണത്തിൽ വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ട പാർട്ടി ബന്ധം തുടരരുതെന്ന് നിർദ്ദേശവും നൽകിയിരുന്നു. ഇത് പാലിക്കപ്പെടാതിരുന്നതാണ് ഇരുവരും തമ്മിൽ വീണ്ടും തർക്കത്തിന് കാരണമായത്. തർക്കം സംഘർഷത്തിൽ കലാശിച്ചതോടെ പരിക്കേറ്റ യുവതി ഹരിപ്പാട് ഗവ. ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് പാർട്ടി ജില്ല, സംസ്ഥാന നേതൃത്വങ്ങൾക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.പാർട്ടി ലോക്കൽ കമ്മിറ്റി അംഗം കൂടിയായ യുവതിയുടെ പിതാവും നേതൃത്വത്തിന് മുന്നിൽ പരാതിയുമായി എത്തി. ഇതിനിടെ മൊഴി രേഖപ്പെടുത്താൻ കരീലക്കുളങ്ങര പോലീസ് യുവതിയെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല. നേതൃത്വത്തിൽ നിന്നുള്ള സമ്മർദ്ദമാണ് മൊഴി നൽകാതിരിക്കാൻ കാരണമായതെന്നാണ് വിവരം. എന്തായാലും പാർട്ടിക്ക് ഇത് താൽക്കാലിക ആശ്വാസത്തിന് വകയായി.