കോഴിക്കോട്: കോഴിക്കോട് നടന്ന കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന് മർദ്ദനം .(congress leaders attack journalist)
മാതൃഭൂമി ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ സാജന്‍ പി നമ്പ്യാരെ മര്‍ദിക്കുകയും വനിതാ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസഭ്യം പറയുകയും ചെയ്തു.
ഫോട്ടോ എടുക്കുന്നതിനിടെ യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിതമായി എത്തി മാധ്യമപ്രവര്‍ത്തകനെ യോഗം നടന്ന ഹാളിലേക്ക് വലിച്ചുകയറ്റിയാണ് മര്‍ദിച്ചത്.(congress protest)
കഴുത്തിന് കുത്തിപ്പിടിക്കുകയും മര്‍ദിക്കുകയും ചെയിന്‍ പൊട്ടിക്കുകയും ചെയ്‌തെന്ന് മര്‍ദനമേറ്റ സാജന്‍ പി നമ്പ്യാര്‍ പറഞ്ഞു. സാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എന്നാൽ കോഴിക്കോട് മുന്‍ ഡിസിസി പ്രസിഡന്റ് രാജീവന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്. എന്നാല്‍ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രശ്‌നമുണ്ടായതെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.
ഹാളിന്റെ വാതില്‍ അടച്ചിട്ടായിരുന്നു യോഗം നടന്നത് എന്നും വാതിലിനുമുകളിലൂടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനുകാരണം എന്നും മുന്‍ ഡിസിസി പ്രസിഡന്റ് പറഞ്ഞു.
മാത്രമല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകനാണെന്ന് അദ്ദേഹം പറഞ്ഞില്ല എന്നും തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാകുകയും ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു എന്നും തന്റെ സാന്നിധ്യത്തില്‍ മര്‍ദനമുണ്ടായിട്ടില്ലെന്നും മുന്‍ ഡിസിസി പ്രസിഡന്റ് പറഞ്ഞു.
അതേസമയം ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചപ്പോള്‍ തരില്ലെന്നുപറഞ്ഞതിന് അസഭ്യം പറഞ്ഞെന്ന് കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ പ്രതികരിച്ചു. സ്ത്രീയാണെന്ന് നോക്കില്ല, കായികമായി നേരിടാന്‍ മടിയില്ലെന്നും കേസ് വന്നാല്‍ നോക്കിക്കോളാം എന്നുമായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാക്കുകളെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞു. പോലീസ് സ്ഥലത്തെത്തി മാധ്യമപ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തി.