പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി ഹൈക്കമാൻഡ് സ്വീകരിക്കും. പുതിയ പി സി സി അധ്യക്ഷനെ കണ്ടെത്താൻ ഹൈക്കമാൻഡ് ചർച്ചകൾ ആരംഭിച്ചതായാണ് സൂചന. സിദ്ദുവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്.
സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി തത്ക്കാലം ഉയർത്തിക്കാട്ടാൻ കഴിയില്ലെന്ന ഹൈക്കമാൻഡ് നിലപാടാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ വന്നിരിന്നു. സെപ്റ്റംബർ 28-നാണ് സിദ്ദു ഹൈക്കമാന്‍ഡിന് രാജിക്കത്ത് നല്‍കിയത്. സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രി റസിയ സുല്‍ത്താനയും പിസിസി ജനറല്‍ സെക്രട്ടറി യോഗിന്ദര്‍ ധിന്‍ഗ്രയും രാജിവച്ചിരുന്നു. അതിനു ശേഷം പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുമായി ചര്‍ച്ചയ്ക്ക് സിദ്ദു തയ്യാറായെങ്കിലും ഡിജിപി, അഡ്വക്കേറ്റ് ജനറല്‍ തുടങ്ങിയവരെ മാറ്റണമെന്ന നിലപാടില്‍ സിദ്ദു ഉറച്ചുനില്‍ക്കുകയാണ്.
അതേസമയം, മുഖ്യമന്ത്രി സ്ഥാനം തെറിച്ചതിന് പിന്നാലെ പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബിലെ ഭരണ അസ്ഥിരത ചൂണ്ടിക്കാട്ടി അമരീന്ദര്‍സിംഗ് രംഗത്തത്തിയിരുന്നു.