റായ്പുര്‍ : ഉറപ്പിച്ചിരുന്ന ഛത്തീസ്ഗഡും മോദി പ്രഭാവത്തിൽ കടപുഴകിയതിന്റെ ഞെട്ടലിലാണ് കോൺഗ്രസ്. എക്‌സിറ്റ് പോള്‍ ഫലങ്ങൾ ഒന്നാകെ കോൺഗ്രസിന് അന്തിമ വിധി അനുകൂലമാകുമെന്ന് ഒരേ സ്വരത്തിൽ പറഞ്ഞപ്പോൾ ജനഹിതം പക്ഷെ മറിച്ചായിരുന്നു.
ആദിവാസി വോട്ടുകള്‍ ഭിന്നിച്ചത്. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അരവിന്ദ് നേതം രാജിവെച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കിയത്. ബാഘേല്‍-സിങ് ദേവ് പോര് ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രി തന്നെ ബെറ്റിങ് ആപ്പ് കോഴവിവാദത്തില്‍ പെട്ടത് അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ഒട്ടനവധി ഘടകങ്ങളുടെ ആകെ തുകയാണ് കോൺഗ്രസിന്റെ വമ്പൻ തോൽവി എന്ന് പറയാനാകും. 2018-ല്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിച്ച പല ഘടകങ്ങളും ഇന്ന് പാർട്ടിയിൽ നിന്നകന്നു.
എക്കാലവും കോണ്‍ഗ്രസിന് അനുകൂലമായി പോൾ ചെയ്യപ്പെട്ടിരുന്ന ആദിവാസി വോട്ടുകള്‍ ഇക്കുറി ലഭിച്ചില്ല എന്നതാണ് ഇക്കുറി കോണ്‍ഗ്രസ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഗോത്രമേഖലയായ ബസ്തറില്‍ പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗവും ആദിവാസി വിഭാഗവും തമ്മിലുടലെടുത്ത സംഘര്‍ഷവും അതില്‍ ഇടപെടാതെ സര്‍ക്കാര്‍ കാഴ്ചക്കാരായി മാറി നിന്നതും ഇരുവിഭാഗത്തേയും കോണ്‍ഗ്രസിന് എതിരാക്കി.
പിന്നാലെ രൂപീകൃതമായ ഹമര്‍രാജ് പാര്‍ട്ടിയുമാണ് കോണ്‍ഗ്രസിന് പ്രധാനമായും തിരിച്ചടിയായത്.
കഴിഞ്ഞ ജനുവരിയിലാണ് നാരായണ്‍പുരിലും കോണ്ടാഗാവിലും ആദിവാസി ഹിന്ദുവിഭാഗവും പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗവും തമ്മില്‍ തർക്കമുണ്ടാകുന്നത്. അക്രമങ്ങളിലേക്ക് നീങ്ങുന്ന തര്‍ക്കങ്ങളില്‍ കോണ്‍ഗ്രസോ സംസ്ഥാന സര്‍ക്കാരോ തങ്ങളെ സഹായിച്ചില്ലെന്ന പരാതി പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുണ്ട്. ഇതിന്റെ പിന്തുടർച്ചയായിരുന്നു ഛത്തീസ്ഗഢ് സർവ്വ ആദിവാസി സമാജത്തിൻ്റെ കീഴിൽ ഹമർരാജ് പാർട്ടി രൂപികരിക്കുന്നത്. അതിനാല്‍ പരമ്പരാഗതമായി കോണ്‍ഗ്രസിന് ലഭിച്ചിരുന്ന ഈ വോട്ടുകള്‍ ഇക്കുറി ഹമര്‍രാജ് ഉള്‍പ്പടെയുള്ള ചെറുപാര്‍ട്ടികള്‍ക്കായി ചിതറി.
പോളിങ്ങിന് മണിക്കൂറുകള്‍ മാത്രം മുമ്പ് പുറത്തുവന്ന ബെറ്റിങ് ആപ്പ് കോഴ വിവാദം കോണ്‍ഗ്രസിനും മുഖ്യമന്ത്രി ബാഘേലിനും വലിയ തിരിച്ചടിയായി. 500 കോടി രൂപയുടെ കോഴ ആരോപണം മുഖ്യമന്ത്രിയുടെ പ്രതിച്ഛായയെ ബാധിച്ചു എന്ന് തന്നെ കരുതേണ്ടി വരും.