കൊച്ചി: ഗൂഢാലോചനക്കേസിലെ(Conspiracy Case) എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍. ഗൂഢാലോചന നടത്തിയെന്നത് തെളിയിക്കത്തക്ക തെളിവുകളില്ല. കേസ് റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ഹർജിയിൽ പറയുന്നുണ്ട്.
അഭിഭാഷകൻ ബി.രാമൻ പിള്ള മുഖേനയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. എഫ്ഐആർ കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നുമാണ് പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നാണ് ദിലീപ് ഉയർത്തുന്ന ആരോപണം. വധഗൂഢാലോചന കേസ് കെട്ടിച്ചമച്ചതാണെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ആസൂത്രിതമായ നീക്കമാണ് പുതിയ കേസെന്നും ഹർജിയിൽ പറയുന്നു.
ഡിജിപി സന്ധ്യയുടെയും എഡിജിപി ശ്രീജിത്തിന്റെയും അറിവോടെയാണ് ഈ ഗൂഢാലോചന നടത്തിയത്. ഇതാണ് അന്വേഷിക്കേണ്ടതെന്നും ദിലീപിന്റെ ഹർജിയിൽ പറയുന്നു. അതേസമയം ഫോണുകളുടെ ഫോറന്‍സിക് പരിശോധനാഫലം ലഭിക്കുന്നതോടെ ഗൂഢാലോചന തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ക്രൈം ബ്രാഞ്ച്. കേസ് നാളെ പരിഗണിച്ചേക്കും.