കോവിഡ് മഹാമാരിക്കെതിരായി കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്ന പോരാട്ടത്തിനൊടുവില്‍ വിശ്രമിക്കാന്‍ തുടങ്ങിയ ലോകരാജ്യങ്ങളോടും ജനങ്ങളോടുമാണ് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ ക്രിസ് വിറ്റിക്ക് പറയാനുള്ളത് .
ഒമിക്രോണിനേക്കാളും ഡെല്‍റ്റയേക്കാളും അപകടകാരിയായ കൊറോണ വകഭേദം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസർ പറയുന്നത് . ലോകം കൊറോണ മുക്തമാകുന്നതിന് ഇനിയും പല ഘട്ടങ്ങൾ ഉണ്ടെന്നാണ് ക്രിസ് വിറ്റി പറയുന്നത് . കൊറോണ വൈറസ് നമുക്കിടയിൽ എന്നും നിലനില്‍ക്കുമെന്നും ഫ്‌ളൂ എന്ന രോഗം സൃഷ്ടിച്ചതിന് സമാനമായ മരണഭീഷണി എപ്പോഴും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു .
തുടർന്ന് കാലക്രമേണ കൊറോണ വൈറസിന്റെ രൂക്ഷമായ വ്യാപനം കുറയുകയും അപകടസാധ്യത ഇല്ലാതാകുകയും ചെയ്യും. എങ്കിലും ലോകം ജാഗ്രത പാലിക്കുന്നതില്‍ നിന്നും പിന്നോട്ട് സഞ്ചരിക്കരുതെന്ന് ക്രിസ് വിറ്റി മുന്നറിയിപ്പ് നല്‍കി.
നിലവില്‍ ദക്ഷിണ കൊറിയ, ഹോങ്കോങ്, ചൈന എന്നീ രാജ്യങ്ങളിലൊഴികെ കൊറോണയുടെ വ്യാപനം കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയുള്‍പ്പെടെ ജനസംഖ്യ കൂടുതലുള്ള പല രാജ്യങ്ങളും കൊറോണയെ ശക്തമായ രീതിയില്‍ പ്രതിരോധിച്ചു. രാജ്യത്ത് രണ്ടായിരത്തില്‍ താഴെ രോഗികള്‍ മാത്രമാണ് ഇപ്പോള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്.