വരുന്ന ബുധനാഴ്ച തൃശ്ശൂരിൽ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയുടെ പ്രചരണാർഥം സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ കോർപ്പറേഷൻ ഇടപെട്ട് അഴിച്ചുമാറ്റാൻ ശ്രമം. ഇതിനെത്തുടർന്ന് തൃശ്ശൂര്‍ നഗരത്തില്‍ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.
പ്രധാനമന്ത്രിയുടെ തൃശ്ശൂർ സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിൽ വിവിധ ഇടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ബോർഡുകൾ എടുത്തുമാറ്റാൻ കോർപ്പറേഷൻ അധികൃതർ ആരംഭിച്ചതോടെയാണ് പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തിയത്. ഇതോടെ കോർപ്പറേഷൻ ഈ ശ്രമത്തിൽ നിന്നും പിൻവാങ്ങി. നവകേരളസദസ് പരിപാടി നടന്ന സമയത്ത് നഗരത്തിൽ നിരവധി ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. അതിന് നേരെ കണ്ണടച്ച കോർപ്പറേഷൻ അധികൃതരുടെ ഇപ്പോഴത്തെ നടപടിയിൽ നഗരവാസികൾക്കും അതൃപ്തിയുണ്ട്.
‘നവകേരള സദസ് നടന്ന സമയത്ത് മുഖ്യമന്ത്രിയുടേതടക്കമുള്ള ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇത് കോർപ്പറേഷൻ അഴിച്ചു മാറ്റിയിരുന്നില്ല. എന്തുകൊണ്ടാണ് എൽഡിഎഫിന്റെ പരിപാടികളുടെ ഫ്ലക്സ് ബോർഡുകൾ മാറ്റുന്നില്ല’ ബിജെപി പ്രവർത്തകർ ചോദിക്കുന്നു.