ഹൈദരാബാദ്: അഴിമതിയും കുടുംബാധിപത്യവും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാന ഭരിക്കുന്ന കെസിആറിന്റെ നേതൃത്വത്തിലുള്ള ബിആർഎസ് പാർട്ടി ഭരണത്തെ രൂക്ഷമായി അദ്ദേഹം വിമർശിച്ചു. തെലങ്കാനയിൽ ദക്ഷിണേന്ത്യൻ പര്യടനത്തിന്റെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാം സ്വന്തം നിയന്ത്രണത്തിൽ വരണമെന്നാണ് കുടുംബാധിപത്യവാദികൾ കരുതുക. സബ്‍സിഡികളുടെ നേരിട്ടുള്ള കൈമാറ്റം എൻഡിഎ സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റമാണ്. നേരത്തേ ഇത് നടപ്പാകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച അദ്ദേഹം കുടുംബാധിപത്യശക്തികൾ ഈ പണം മുഴുവൻ വിഴുങ്ങുകയായിരുന്നുവെന്നും പറഞ്ഞു.
സംസ്ഥാനസർക്കാരിന്‍റെ നിസ്സഹകരണം മൂലം പല പദ്ധതികളും വൈകുന്നുവെന്ന് മോദി കുറ്റപ്പെടുത്തി. ഇതിൽ നഷ്ടം തെലങ്കാനയിലെ ജനങ്ങൾക്കാണ്. ജനങ്ങൾക്ക് വേണ്ടി വികസന പദ്ധതികൾക്കായി കേന്ദ്ര സർക്കാരുമായി സംസ്ഥാനം സഹകരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. കുടുംബാധിപത്യത്തിൽ വിശ്വസിക്കുന്ന ചിലർ സംസ്ഥാനത്തിന്‍റെ വികസനത്തിന് വിലങ്ങുതടിയാകുന്നുവെന്ന് കെസിആറിനെ പരോക്ഷമായി വിമർശിച്ച് നരേന്ദ്ര മോദി പറഞ്ഞു. ഇവർ സ്വന്തം കുടുംബത്തിന്‍റെ ലാഭം മാത്രമാണ് നോക്കുക. തെലങ്കാന ഇത്തരം രാഷ്ട്രീയക്കാരിൽ നിന്ന് അകലം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.