ദില്ലി: ബ്രിട്ടന് പുതുതായി പ്രഖ്യാപിച്ച ക്വാറന്റൈന് നയം വിവേചനപരമെന്ന് ഇന്ത്യ. വിവേചനപരമായ ഈ നിലപാടിനെതിരെ വേണ്ടിവന്നാല്‍ എതിര്‍നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടന്റെ പുതുക്കിയ യാത്ര നിര്‍ദേശങ്ങളില്‍ കൊവിഷീല്‍ഡിന്റെയും കൊവാക്സിന്റെയും രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും ക്വാറന്റൈൻ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബ്രിട്ടനിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ബ്രിട്ടീഷ് സ്വീഡിഷ് കമ്പനിയായ ആസ്ട്ര സെനക്കയും വികസിപ്പിച്ച ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്സിന് ബ്രിട്ടന് തന്നെ വിലക്കേര്‍പ്പെടുത്തുന്നതില്‍ പരക്കെ പ്രതിഷേധം ഉയരുകയാണ്.
‘കോവിഷീല്‍ഡിനെ അംഗീകരിക്കാത്തത് വിവേചനപരമായ നയമാണ്. വിദേശകാര്യമന്ത്രാലയം ഈ പ്രശ്നം യുകെയിലെ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം ഈ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്,’ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയെ കൂടാതെ ദക്ഷിണാഫ്രിക്ക, തെക്കേ അമെരിക്ക, യുഎഇ, തുർക്കി, തായ്ലൻഡ്, ജോർദാൻ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് വാക്സിനെടുത്തവർക്കും പത്തുദിവസം നിർബന്ധിത ക്വാറന്റൈൻ പാലിക്കണമെന്ന നിയമം ബ്രിട്ടനിൽ ബാധകമാണ്.