തിരുവനന്തപുരം: ഗുരുതര രോഗമുള്ളവർക്ക്, കോവിഡ് (Covid) പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കാൻ കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇത് സംസ്‌ഥാനത്തെ എല്ലാ ആശുപത്രികൾക്കും ബാധകമാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
കേരളത്തിൽ കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ് അനുഭവപ്പെടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ കോവിഡ് വ്യാപനം വര്‍ദ്ധിച്ചു നിന്ന തിരുവനന്തപുരം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ വ്യാപനം കുറഞ്ഞിട്ടുണ്ട്. ആശുപത്രികളിലും, ഐ.സി.യു വിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണ്. ആശുപത്രിയിലും, ഐസിയുവിലും പ്രവേശിപ്പിക്കുന്നവരുടെ കണക്കുകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ ഏകോപിപ്പിക്കാൻ സംസ്‌ഥാന കൊവിഡ് വാർ റൂമിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.