Tuesday, December 23, 2025

ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും, കോൺഗ്രസ് ഓഫീസുകളും അടിച്ചുതകർത്തു; കണ്ണൂരും കോഴിക്കോടും സിപിഎമ്മിന്റെ അഴിഞ്ഞാട്ടം!!!

കോഴിക്കോട്: കണ്ണൂരും കോഴിക്കോടും സിപിഎമ്മിന്റെ അഴിഞ്ഞാട്ടം (CPM Attack In Kannur). ഇടുക്കിയിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ടതിന്റെ പേരിൽ വ്യാപക അക്രമങ്ങളാണ് ജില്ലകളിലെ പല ഭാഗങ്ങളിലും പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ധീരജിന്റെ വിലാപയാത്ര കടന്നുപോയതിന് പിന്നാലെ രാത്രിയോടെയായിരുന്നു അക്രമം അരങ്ങേറിയത്. കോൺഗ്രസ് നേതാക്കളുടെ പേരിലുളള ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ ഉൾപ്പെടെ അടിച്ചു തകർത്തു.

ചക്കരക്കല്ലിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ് ഉണ്ടായി. ചക്കരക്കല്ല് മണ്ഡലം സെക്രട്ടറി സി.സി രമേശിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. വീടിന്റെ വാതിലും ജനൽ ചില്ലുകളും ഗൃഹോപകരണങ്ങളും നശിച്ചു. സിപിഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഓഫീസിന് നേരെയും മുക്കാളി പഞ്ചായത്ത് കമ്മറ്റി ഓഫീസിന് നേരെയും എടച്ചേരി, പയ്യോളി തുടങ്ങിയ സ്ഥലങ്ങളിലുമാണ് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അക്രമം നടന്നത്.

കൊയിലാണ്ടിയിൽ കോൺഗ്രസ് പ്രവർത്തകർ രാത്രി തന്നെ പ്രകടനമായെത്തി കൊടിമരം പുനഃസ്ഥാപിച്ചു. പയ്യോളിയിലും കോൺഗ്രസിന്റെ കൊടിമരം തകർത്തു. വിലാപയാത്ര കടന്നു പോയതിന് പിന്നാലെയായിരുന്നു അക്രമം. ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് പാർട്ടിയുടെ ഫ്‌ളക്‌സ് ബോർഡുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ചിങ്ങപുരത്ത് കോൺഗ്രസ് ഓഫീസിലെ ഫർണീച്ചറുകളും തകർത്തു.

വിലാപയാത്ര കണക്കിലെടുത്ത് കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പോലീസ് സുരക്ഷ കർശനമാക്കിയിരുന്നു. എന്നാൽ വിലാപയാത്ര പിന്നിട്ട വഴികളിൽ പോലീസ് നിരീക്ഷണം അയഞ്ഞതോടെ ആസൂത്രിതമായ അക്രമം അരങ്ങേറുകയായിരുന്നു. ദേശീയപാത വഴിയാണ് വിലാപയാത്ര കടന്നുപോയത്. ഇതിനോട് ചേർന്ന ഉൾപ്രദേശങ്ങളിലാണ് സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്.

Related Articles

Latest Articles