ബംഗാൾ: ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം തൃണമൂൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടമായിരുന്നു. സംസ്ഥാനത്തെ ബിജെപി നേതാക്കൾക്ക് നേരെയാണ് കൂടുതലും ആക്രമണങ്ങൾ നടന്നത്. ഇപ്പോഴും അതു തുടരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബിജെപി എംപി അർജുൻ സിങിന്‍റെ വീടീനു നേരെ ബോംബേറ് ഉണ്ടായിരിക്കുകയാണ്.
പോലീസ് സുരക്ഷയുള്ള വീടിന് നേരെയാണ് തുടർച്ചയായി മൂന്നു തവണ ബോംബുകൾ എറിഞ്ഞത്. കൊൽക്കത്തയിൽ നിന്നും 100 കിലോമീറ്റർ മാറി ജഗത്ദാൽ മേഖലയിലാണ് അർജ്ജുൻ സിംഗ് താമസിക്കുന്നത്. രാവിലെ 6.30നാണ് സംഭവം നടന്നത്. പ്രധാന ഗേറ്റിലാണ് മൂന്ന് ബോംബുകളും വീണ് പൊട്ടിച്ചിതറിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
അതേസമയം ആക്രമണത്തിനു പിന്നിൽ തൃണമൂൽ പ്രവർത്തകരാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ദിലിപ് ഘോഷ് ആരോപിച്ചു. സംഭവത്തിൽ ഗവർണർ ജഗ്ദീപ് ധൻകർ പ്രതിഷേധിച്ചു. ഇനിയും അവസാനിക്കാത്ത അക്രമം ബംഗാളിന്റെ ക്രമസമാധാന നില എത്ര അപകടകരമാണ് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണെന്നും ധൻകർ പറഞ്ഞു.