തൃശ്ശൂര്‍: പുതുശേരിയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ജില്ലയുടെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും കൊലപാതകം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ ഇതുവരെയും പൊലീസ് പിടികൂടിയിട്ടില്ല.
സനൂപിനെ കുത്തികൊലപ്പെടുത്തിയവരെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ഇന്നലെ തന്നെ ലഭിച്ചിരുന്നു. ചിറ്റിലങ്ങാട് നന്ദൻ, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് പരിക്കേറ്റവർ പൊലീസിന് നൽകിയ മൊഴി. സനൂപിനെ കുത്തിയത് നന്ദനാണെന്നും മൊഴിയുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള ചിറ്റിലങ്ങാട് നന്ദൻ ഒട്ടേറെ കേസുകളിൽ പ്രതിയാണ്.
ജില്ലക്ക് അകത്തും പുറത്തുമായി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ സഞ്ചരിച്ച വഴികളെ കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട സനൂപിന്റെ നെഞ്ചിനും വയറിനും ഇടയിൽ കുത്തേറ്റതിന് പുറമെ തലയ്ക്ക് പിറകിൽ അടിയേറ്റതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.