കോഴിക്കോട്: ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചുകയറ്റിയ സിപിഎം നേതാവിന്റെ മകനെതിരെ കേസെടുക്കാതെ പോലീസ്. സംഭവ സമയത്ത് കാറും യുവാവിനെയും കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് ശ്രമിച്ചെങ്കിലും പിന്നീട് ജില്ലയിലെ ഉന്നത സിപിഎം നേതാവിന്റെ മകനാണെന്ന് അറിഞ്ഞപ്പോൾ വിട്ടയക്കുകയായിരുന്നു. വി.വി.ഐ.പിയുടെ വാഹനവ്യൂഹത്തിന് മാർഗതടസം സൃഷ്ടിച്ചതിന് യുവാവിൽ നിന്നും 1,000 രൂപ പിഴ ഈടാക്കിയശേഷം വിട്ടയക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന് സമീപം രാത്രിയോടെയായിരുന്നു സംഭവം. മാറാട് അയ്യപ്പഭക്തസംഘം ഹിന്ദുസേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങി വരുന്ന സമയത്തായിരുന്നു സുരക്ഷാ വീഴ്ചയുണ്ടായത്. സെഡ് കാറ്റഗറി സുരക്ഷയുള്ള ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് യുവാവ് കാർ ഓടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു. ഗവർണർക്ക് അകമ്പടി പോകുന്ന പോലീസുകാർ രണ്ട് തവണ യുവാവിനെ വിലക്കിയിട്ടും അത് അനുസരിക്കാതെയാണ് യുവാവ് വാഹനം ഓടിച്ചുകയറ്റിയതെന്ന് ഗവർണറുടെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി അറിയിച്ചു. സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി.

