ദില്ലി: യുക്രൈനെതിരെ റഷ്യ സൈനിക നടപടി സ്വീകരിച്ചത് നിര്‍ഭാഗ്യകരമെന്ന് സിപിഎം. റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം ഉടന്‍ അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്നും സായുധ പോരാട്ടത്തിൽ കടുത്ത ആശങ്കയുള്ളതായും പിബി പ്രസ്‌താവനയില്‍ അറിയിച്ചു.
സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടലിനുശേഷം, യുഎസിന്റെ നേതൃത്വത്തിലുള്ള നാറ്റോ കിഴക്കന്‍ രാജ്യങ്ങളിലേക്കു വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നാറ്റോ റഷ്യയ്ക്ക് നൽകിയ ഉറപ്പിന് വിരുദ്ധമായാണിത്.
യുക്രൈനെ നാറ്റോയില്‍ ചേര്‍ക്കാനുള്ള നീക്കം റഷ്യയുടെ സുരക്ഷയ്ക്കു ഭീഷണിയാണ്. കിഴക്കന്‍ യൂറോപ്പിലെ അതിര്‍ത്തിപ്രദേശങ്ങളിലെ നാറ്റോ സാന്നിധ്യത്തില്‍ റഷ്യയ്ക്ക് ആശങ്കയുണ്ട്. യുക്രൈന്‍ നാറ്റോയില്‍ ചേരരുത് എന്നത് ഉള്‍പ്പെടെയുള്ള റഷ്യന്‍ ആവശ്യങ്ങള്‍ ന്യായമാണെന്ന് പിബി പ്രസ്താവനയില്‍ പറയുന്നു.
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന, ആയിരക്കണക്കിനു വിദ്യാർത്ഥികൾ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.