തിരുവനന്തപുരം: മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ലെന്ന നിലപാടിലൂടെ സിപിഎം ലക്ഷ്യമിടുന്നത് വോട്ടു ബാങ്കെന്ന് കെ. സുരേന്ദ്രൻ. സിപിഎം നിലപാട് യാഥാർത്ഥ്യബോധത്തിന് നിരക്കാത്തതാണെന്നു കെ.സുരേന്ദ്രൻ വിമർശിച്ചു . ലീഗ് വർഗീയ പാർട്ടിയാണെന്ന നിലപാട് സിപിഎമ്മിനില്ലെന്ന സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ.
ലീഗ് മതനിരപേക്ഷ പാർട്ടിയാണെന്ന പുതിയ നിലപാട് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുളള അധികാര രാഷ്‌ട്രീയത്തിന്റെ വിശദീകരണം മാത്രമാണ്. ഇന്ത്യാ വിഭജനത്തിന് കാരണക്കാരായ മുസ്ലീം ലീഗ് പാർട്ടി മതത്തിന്റെ പേരിൽ മാത്രം സംഘടിക്കപ്പെട്ടിട്ടുളളതാണ്. ഇതര മതാനുയായികൾക്ക് പ്രാഥമിക അംഗത്വം പോലും നൽകാൻ ഇതുവരെ തയ്യാറായിട്ടില്ലാത്ത ഒരു പാർട്ടി വർഗീയ പാർട്ടിയല്ലാതെ പിന്നെന്താണെന്നും സുരേന്ദ്രൻ ചോദിച്ചു.
ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ഉൾപ്പെടെ കോൺഗ്രസിനെ തിരുത്തുന്ന സമീപനമാണ് മുസ്ലീം ലീഗ് സ്വീകരിച്ചതെന്നും വലതുപക്ഷ നിലപാട് തിരുത്തുന്ന ആരെയും ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യുമെന്നും എംവി ഗോവിന്ദൻ നേരത്ത പറഞ്ഞിരുന്നു.