അഭിമുഖ പരീക്ഷ വിജയിപ്പിക്കണമെങ്കിൽ തന്നോടൊപ്പം കിടക്ക പങ്കിടണമെന്ന് വനിതാ ഉദ്യോഗാർത്ഥികളോട് ആവശ്യപ്പെട്ട മധ്യപ്രദേശിലെ സർക്കാർ ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് മധ്യപ്രദേശ് സീഡ് കോർപ്പറേഷനിലെ ജീവനക്കാരനായ സഞ്ജീവ് കുമാറിനെ വനിതാ ഉദ്യോഗാർത്ഥികളുടെ പരാതിയിൽ ഗ്വാളിയോറിൽ നിന്ന് ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കി.
ഐപിസി സെക്ഷൻ 354 എ പ്രകാരം കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്, സീഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ നടത്തിയ അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാനെത്തിയ ഉദ്യോഗാർത്ഥിയുടെ പരാതിയെ തുടർന്ന് ജനുവരി 10 ന് ഇയാളെ നേരത്തെയും അറസ്റ്റ് ചെയ്തിരുന്നു. അന്ന് പീഡനക്കേസിൽ പ്രതിയാക്കുകയും സെക്ഷൻ 354 എ (ലൈംഗിക പീഡനം) പ്രകാരം ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയ ശേഷം വിട്ടയക്കുകയും ചെയ്തു.
പിന്നാലെ അഭിമുഖത്തിൽ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് വിദ്യാർത്ഥികൾക്ക് സഞ്ജീവ് കുമാർ വാട്ട്‌സ്ആപ്പ് വഴി അശ്‌ളീല സന്ദേശങ്ങൾ അയച്ചുവെന്ന് ആരോപിച്ച് മുന്നോട്ട് വന്നു. നിയമനത്തിന് പകരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാകണമെന്നാണ് ഇയാൾ സന്ദേശത്തിൽ ആവശ്യപ്പെട്ടത്.
ആരോപണമുയർന്നതോടെ സീഡ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ, മധ്യപ്രദേശ് സിവിൽ സർവീസ് റൂൾസ് 1965 പ്രകാരം സഞ്ജീവ് കുമാറിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. സംഭവത്തിൽ മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.