140 കോടി ഭാരതീയരുടെ സ്വപ്ന സാക്ഷാത്കാരമായ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങ് ബിജെപിയുടെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരെ ചുട്ട മറുപടിയുമായി ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. ഹൈന്ദവ വിശ്വാസികളെ കൗശലമുപയോഗിച്ച് സ്വാധീനിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ആഗ്രഹമെന്നും എന്നാല്‍ തങ്ങളുടെ മതവിശ്വാസരീതിയില്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
“രാഹുല്‍ ഗാന്ധി ജീവിക്കുന്നത് സാങ്കല്‍പിക ലോകത്താണ്. താന്‍ പറയുന്ന കാര്യങ്ങളുടെ സത്യാവസ്ഥ ആര്‍ക്കും മനസ്സിലാകുന്നില്ലെന്നും കൊടിയ നുണകളിലൂടെ തനിക്ക് സുഖമായി ജീവിച്ചുപോകാമെന്നുമാണ് അദ്ദേഹം കരുതുന്നത്. 2014-ലും 2019-ലും അദ്ദേഹം ഇതേ ശ്രമങ്ങള്‍ നടത്തിയിരുന്നു, ഇപ്പോള്‍ വീണ്ടും അതുതന്നെ ശ്രമിക്കുകയാണ്. ഭാരതീയർ വിവേകമുള്ളവരാണ്. സത്യമെന്താണെന്നും രാഹുലിന്റെ രാഷ്ട്രീയമെന്താണെന്നും അവര്‍ക്ക് നല്ല ബോധ്യമുണ്ട്”- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ മികവിനെയും വികസനപ്രവര്‍ത്തനങ്ങളേയും രാജീവ് ചന്ദ്രശേഖര്‍ പ്രശംസിച്ചു.
“മോദിയുടെ ഒമ്പതുകൊല്ലത്തെ ഭരണത്തിനിടെ 24.82 കോടി ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് പുറത്തുകടന്നു. എന്നാൽ പാവപ്പെട്ടവരെ കോണ്‍ഗ്രസ് പലരീതിയില്‍ വഴിതെറ്റിക്കുകയാണ്.”- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.